തൃശൂർ: തൃശൂർ ജില്ലയിലെ ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കൾ ജപ്തി ചെയ്ത് കളക്ടർ ഉത്തരവിട്ടു. ബഡ്‌സ് ആക്റ്റിന് വിരുദ്ധമായി അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും, നിക്ഷേപകർ ആവശ്യപ്പെട്ടിട്ടും പണം നൽകാതെ വഞ്ചനാക്കുറ്റം ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് ജപ്തി. നിക്ഷേപ തട്ടിപ്പിന് എതിരായ പരാതികളിൽ സെഷൻസ് കോടതിയുടെ നിർദ്ദേശപ്രകാരം ചേർപ്പ് പൊലീസെടുത്ത കേസിലാണ് നടപടി. മാനേജിങ് ഡയറക്ടർമാരായ കോലാട്ട് പ്രതാപൻ, ഭാര്യ കാട്ടൂക്കാരൻ ശ്രീധരൻ ശ്രീന എന്നിവരും മറ്റുജീവനക്കാരും, നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് മണിചെയിൻ മാതൃകയിലും നിക്ഷേപം സ്വീകരിക്കുന്നതിന് എതിരെ ആയിരുന്നു പരാതി.

ഹൈറിച്ച് സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്ഥാവര ജംഗമ വസ്തുക്കൾ തിട്ടപ്പെടുത്തി കണ്ടുകെട്ടുന്നതിനുള്ള നടപടികൾ തഹസിൽദാരാണ് സ്വീകരിക്കേണ്ടത്. പ്രതികളുടെ സ്വത്തുക്കളുടെ വിൽപ്പന നടപടികൾ താൽക്കാലികമായി മരവിപ്പിക്കും. വാഹനങ്ങളുടെ പട്ടിക തയ്യാറാക്കി എസ്‌പിക്ക് സമർപ്പിക്കണം. പ്രതികളുടെ പേരിൽ ജില്ലയിലെ ബാങ്കുകൾ, ട്രഷറികൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എല്ലാത്തരം അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും മരവിപ്പിക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

126 കോടിയുടെ നികുതിവെട്ടിപ്പാണ് െൈഹെറിച്ച് നടത്തിയതെന്ന് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന ജി.എസ്.ടി. പിടികൂടുന്ന ഏറ്റവും വലിയ നികുതിവെട്ടിപ്പാണിത്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഈ വമ്പൻ നികുതിവെട്ടിപ്പ് നടത്തിയത്. ഇതിന്റെ ഡയറക്ടർ കോലാട്ട് പ്രതാപനെ അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പ് നടന്ന അറസ്റ്റു വാർത്ത അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. മറുനാടനാണ് ഇത് ചർച്ചയാക്കിയത്.

തൃശ്ശൂർ ആറാട്ടുപുഴ ഞെരുവശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഏകദേശം 730 കോടിയുടെ ടേൺ ഓവർ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോം ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ സ്ഥാപനവും അനുബന്ധസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനം മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇതിനെ മറയ്ക്കാൻ ഡിജിറ്റൽ സ്പേസ്-ഉത്പന്ന വിൽപ്പനകൾ നടത്തിയിരുന്നു. ഇതിലെ ഉത്പന്നവിൽപ്പനകൾക്ക് ജി.എസ്.ടി. അടച്ചില്ലെന്നതാണ് കുറ്റം. ഒരാൾ രണ്ടോ മൂന്നോ പേരെ ഇതിലേക്ക് ചേർക്കുമ്പോൾ ആദ്യത്തെ ആൾക്ക് പണം തിരിച്ചുകിട്ടുന്ന മണിചെയിൻ രീതിയിലായിരുന്നു പിടിക്കപ്പെടുന്നത്.

സംസ്ഥാന ജി.എസ്.ടി.യുടെ കാസർകോട് ഇന്റലിജൻസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. സ്ഥാപനത്തിന്റെ ഓൺലൈൻ പരസ്യങ്ങളിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയാണ് നിർണ്ണായകമായത്. തട്ടിപ്പ് കണ്ടെത്തിയെങ്കിലും അക്കൗണ്ടുകൾ മരവിപ്പിക്കാത്തതിനാൽ രണ്ടുകോടി രൂപ തിരിച്ചടയ്ക്കാൻ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. കേസ് ഒതുക്കാനുള്ള നീക്കമായിരുന്നു ഇത്. ചില പാർട്ടിക്കാരും അറസ്റ്റ് വിവരം പുറത്തു വരാതിരിക്കാൻ കിണഞ്ഞു ശ്രമിച്ചതായും ആക്ഷേപമുണ്ട്.

അധികൃതർ സംഭവം പുറത്തറിയിക്കാത്തതിനാൽ ഇപ്പോഴും ഈ അക്കൗണ്ടുകളിലേക്ക് പണം വന്നുകൊണ്ടിരിക്കുന്നുണ്ട്. ജി.എസ്.ടി. അറസ്റ്റുചെയ്ത കേസുകളിലെല്ലാം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ അമ്പതുകോടിയിലേറെ തിരിച്ചടയ്ക്കാൻ സ്ഥാപനത്തിന് സാധിച്ചത് ആളുകൾ വൻതോതിൽ നിക്ഷേപം നടത്തുന്നതുകൊണ്ടാണെന്ന് കരുതുന്നു. അതേസമയം, ജി.എസ്.ടി. ഫയലിങ് വിഭാഗത്തിൽ വന്ന ചില തെറ്റിദ്ധാരണകളുടെ ഭാഗമായി പെരുപ്പിച്ചുകാണിക്കപ്പെട്ട കണക്കുകളുടെ ഫലമായാണ് ഇത്തരത്തിലുള്ള കണക്കുകളെന്ന് ഹൈറിച്ച് ഗ്രൂപ്പ് ഓഫ് കമ്പനീസ് അധികൃതർ അറിയിച്ചു.

ജി.എസ്.ടി. നോട്ടിഫിക്കേഷൻ വന്നതിന്റെ അടുത്തദിവസംതന്നെ 51.5 കോടി രൂപ കമ്പനി അടച്ചിരുന്നു. പിഴ അടയ്ക്കാൻ സമയം ആവശ്യപ്പെട്ട് ജി.എസ്.ടി.ക്ക് കത്തും നൽകി. ഡിസംബർ 15 വരെയാണിതെന്നും അധികൃതർ അറിയിച്ചു. എംഎൽഎം രീതിയിൽ പ്രവർത്തിക്കുന്ന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഹൈറിച്ച് ഷോപ്പി. കഴിഞ്ഞ മാസം ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നെരുവിശേരി ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഓഫിസിൽ നടത്തിയ പരിശോധനയിലാണ് 126 കോടി രൂപയുടെ ജി എസ് ടി നികുതി ബാധ്യത കമ്പനിക്കുണ്ടെന്ന് കണ്ടെത്തിയത്. 703 കോടി രൂപയുടെ വിറ്റുവരവ് കമ്പനി കുറച്ചുകാണിച്ചുവെന്നും വ്യക്തമായി. ഇതേ തുടർന്നാണ് നടപടികളിലേക്ക് കടന്നത്.

നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് കമ്പനി ഡയറക്ടർമാരായ പ്രതാപനെയും ശ്രീന കെ എസിനെയും തൃശൂരിലെ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ രണ്ട് തവണകളിലായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടിയിലധികം രൂപ ബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന് 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റം) കോടതിയാണ് പ്രതാപനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ നികുതിവെട്ടിപ്പ് കേസാണ് ഇതെന്നും എംഎൽഎമ്മിന്റെ മറവിൽ തട്ടിപ്പ് നടത്തുന്ന ഹൈറിച്ച് ഉൾപ്പെടെയുള്ള കമ്പനികളെക്കുറിച്ചും നേരത്തെ തന്നെ അധികൃതർക്ക് പരാതി സമർപ്പിച്ചിരുന്നുവെന്നും മൾട്ടിലെവൽ മാർക്കറ്റിങ് എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്ന ഹൈറിച്ച് കമ്പനിയുടെ വിറ്റുവരവ് ഇതിലും വലുതാണെന്നും വളരെ ഗൗരവപൂർണമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാവണമെന്നും ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ സി സതീശൻ പറഞ്ഞു.

എന്താണ് ഹൈറിച്ച്?

കേവലം എണ്ണൂറ് രൂപയിൽ ബിസിനസ് ആരംഭിക്കാമെന്നാണ് ഹൈറിച്ച് വാഗ്ദാനം . മുടക്കുന്ന എണ്ണൂറ് രൂപയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ ലഭിക്കും. പിന്നീട് രണ്ടുപേരെ ചേർക്കാം. ചങ്ങല വലുതാവുന്നതിനുസരിച്ച് വരുമാനവും ലഭിച്ചു തുടങ്ങും. ഇതിനൊപ്പം ഹൈറിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് ചങ്ങലയിൽ താഴെയുള്ളവർ സാധനങ്ങൾ വാങ്ങുമ്പോൾ മുകളിലുള്ളയാൾക്ക് കമ്മിഷൻ ലഭിക്കും.

റോയൽറ്റി ക്യാഷ് റിവാർഡ്, ടൂർ പാക്കേജ്, ബൈക്ക്, കാർ ഫണ്ട്, വില്ല ഫണ്ട് തുടങ്ങിയ നിരവധി ഓഫറുകൾ നൽകിയാണ് കമ്പനി ആളുകളെ ആകർഷിച്ചത്. നിലവിൽ 600 ഓളം സൂപ്പർ മാർക്കറ്റുകളും 1.57 കോടിയോളം ഉപഭോക്താക്കളും തങ്ങൾക്കുണ്ടെന്നാണ് കമ്പനി സിഇഒ ശ്രീന അവകാശപ്പെടുന്നത്. ആക്ഷൻ ഒടിടി എന്ന പ്ലാറ്റ്ഫോം വിലയ്‌ക്കെടുത്താണ് ഹൈറിച്ച് ഒടിടി എന്ന പേരിൽ കമ്പനി ഒടിടി പ്ലാറ്റ് ഫോം ആരംഭിച്ചത്.

നിരവധി ചിത്രങ്ങൾ ഇതിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. സിനിമാ നിർമ്മാണവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും ഹൈറിച്ചിന്റെ ചങ്ങലക്കണ്ണികൾ പടർന്നിട്ടുണ്ട്.