തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിലവിൽ 1200 ലധികം തടവുകാർ ഉണ്ട്. ജയിൽ കപ്പാസിറ്റി പ്രകാരം പാർപ്പിക്കാൻ കഴിയുന്നത് 800 തടവുകാരെ. എന്നാൽ ജയിലിന് താങ്ങാവുന്നതിലധികം തടവുകാരെ പാർപ്പിച്ചിരിക്കുന്ന ഇവിടെ ഓരോ തടവുകാരന്റെയും ഡീറ്റെയിൽസും മൂവ്‌മെന്റും നോക്കുക വാർഡന്മാർക്ക് പ്രയാസമുള്ള കാര്യമാണ്. ഇവിടെയാണ് ജയിലിലെ സ്റ്റോർ കീപ്പറായ ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെ പ്രതി നിനോ മാത്യൂവിന്റെ വിജയം. സെന്ററൽ ജയിലിലെ മേസ്തിരിപ്പട്ടവും നിനോ മാത്യൂവിന് ഉണ്ട്. ഓരോ തടവുകാരന്റെയും ബയോഡാറ്റ നിനോയ്ക്ക് മനപാഠമാണ്. അതുപോലെ തന്നെ നിനോ മാത്യൂവിന്റെ അസിസ്റ്റായി എത്തിയ വിസ്മയ കേസ് കിരൺ കുമാറിനും ഏകദേശം തടവുകാരുടെയും വിവരങ്ങൾ അറിയാം.

തടവുകാർക്കിടയിലെ പ്രശ്‌നങ്ങൾ, ലഹരി ഉപയോഗം അടക്കം എല്ലാ കാര്യവും ആദ്യം അറിയുന്നത് ഇവരാണ്. ഇവരാണ് ബന്ധപ്പെട്ട വാർഡന്മാരെ ആദ്യം വിവരം അറിയിക്കുന്നത്. സത്യത്തിൽ തിരുവനന്തപുരം സെന്ററൽ ജയിലിലെ തടുകാരുടെ പൂർണ നിയന്ത്രണം ഇവരുടെ കൈകളിൽ ആണെന്ന് നിസംശയം പറയാം. ജയിലിനുള്ളിൽ ഒരില അനങ്ങിയാൽ ആദ്യം അറിയുന്നതും ഇവരാണ്. ജയിലിൽ ഇങ്ങനെയൊരു സുപ്രധാന ചുമതല ഉള്ളതു കൊണ്ടാണ് നിനോ മാത്യൂവിന് സ്റ്റോർ കീപ്പറുടെ ജോലി നൽകിയിരിക്കുന്നത്. ജയിലിലേക്ക് കൊണ്ടുവരുന്ന തടവുകാരുടെ വസ്ത്രങ്ങൾ , വിലപിടിപ്പുള്ള സാധനങ്ങൾ, മൊബൈൽ , പണം ഇതൊക്കെ സൂക്ഷിക്കുന്നതും ജയിൽ മോചിതരാകുമ്പോൾ അതാത് തടവുകാർക്ക് അത് നൽകുന്നതും നിനോ മാത്യൂ ആണ്.

2014 ഏപ്രിൽ 16ന് കാമുകിയായ അനുശാന്തിയുടെ നാലുവയസ്സുകാരിയായ മകൾ സ്വസ്തികയെയും ഭർതൃമാതാവ് ഓമനയെയും വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തിയ കേസിലാണ് നിനോ മാത്യൂ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നത്. വിദഗ്ധനായ കമ്പ്യൂട്ടർ എക്സ്പർട്ട് ആണെങ്കിലും ആ വഴിക്ക് നിനോയെ ഉപയോഗപ്പെടുത്താൻ ജയിൽ അധികൃതർ ശ്രമിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് അത്തരം കാര്യങ്ങളിലേക്ക് കടക്കാത്തതെന്ന് ജയിൽ വകുപ്പിലെ ഒരു ഉന്നതൻ വെളിപ്പെടുത്തി. നിനോ മാത്യൂ വിന്റെ പ്രധാന സഹായിയായി കിരൺ കുമാർ എത്തിയത് അടുത്തിടെയാണ്.

വിസ്മയ കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി തള്ളിയെങ്കിലും ഭാര്യ വീട്ടുകാരുടെ പതന വാർത്ത കേട്ട് സന്തോഷം അടക്കാനാവാത്ത അവസ്ഥയിൽ തന്നെയാണ് പഴയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കൂടിയായ കിരൺകുമാർ. വിസ്മയുടെ സഹോദരൻ വിജിത്ത് നൈജീരിയയിൽ തടവിലായ വാർത്ത പത്രങ്ങളിലൂടെയാണ് കിരൺകുമാർ ആദ്യം അറിഞ്ഞത്. പിന്നീട് നാട്ടിൽ നിന്നും കാണാൻ വന്നവർ വിശദമായി കാര്യങ്ങൾ പറഞ്ഞു. തന്നോട്ടു കാണിച്ച ക്രൂരതയ്ക്ക് ദൈവം നൽകിയ ശിക്ഷയാണ് വിസ്മയയുടെ സഹോദരന്റെ തടങ്കൽ വാസമെന്ന് സഹതടവുകാരോട് കിരൺ പറയുന്നുണ്ട്.

അടുത്തെങ്ങും വിജിത്തിന് മോചനം ഉണ്ടാവില്ലന്ന് മനസിലാക്കിയതോടെ അതീവ സന്തോഷത്തിൽ തന്നെയാണ് കിരൺ. ക്രൂഡ് ഓയിൽ മോക്ഷണ കുറ്റം ചുമത്തി തടവിലാക്കപ്പെട്ട വിജിത്ത് മുൻപ് പല പ്രാവിശ്യം തന്നെ മാനസികമായി ഖരാസ് ചെയ്തിട്ടുണ്ടെന്നാണ് വാർഡന്മാരോടും നിനോ മാത്യൂവിനോടും കിരൺ പറയുന്നത്. ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഉപരി കോടതി വിധി വരുന്നത് വരെ വിചാരണക്കോടതി ഉത്തരവ് നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന കിരൺ കുമാറിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് കിരൺകുമാർ ഹൈക്കോടിയിൽ അപ്പീൽ നൽകിയത്. ഈ ആവശ്യമാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയത്. നേരത്തെ വിസ്മയ കേസിലെ ശിക്ഷാവിധിക്കെതിരേ കിരൺകുമാർ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസിലാണ് കിരണിന്റെ പ്രതീക്ഷ.

ആദ്യം സെൻട്രൽ ജയിലിൽ എത്തിയപ്പോൾ വല്ലാത്ത വീർപ്പു മുട്ടലിലും വിഷമത്തിലുമായിരുന്നു കിരൺ. ഇപ്പോൾ അതൊക്കെ മാറി. ജയിലിൽ ആദ്യം കിട്ടിയ ജോലി തോട്ടക്കാരന്റേതായിരുന്നു. പൂന്തോട്ട പരിപാലനമാണെങ്കിലും പ്രധാന ജോലി കളപറിക്കലായിരുന്നു.രാവിലെ ഏഴ് മണിക്ക് സെല്ലിൽ നിന്നും ഇറക്കിയാൽ നാലു മണി വരെ പൂന്തോട്ട പരിപാലനവും പരിസരം വൃത്തിയാക്കലുമായിരുന്നു കിരണിന്റെ ഡ്യൂട്ടി.ഇതിനിടെ ഉച്ചക്ക് കുറച്ച് സമയം ലഞ്ച് ബ്രേക്ക് കിട്ടുമായിരുന്നു. പൊരിവെയിലത്തും മഴയത്തുമൊക്കെ ചെടി പരിപാലനവും പൂന്തോട്ടം വൃത്തിയാക്കലുമായി നടന്നിരുന്ന കിരൺ പുതിയ മനുഷ്യനായെന്നാണ് ജയിലിലെ വാർഡന്മാർ പറയുന്നത്. ജയിൽ വളപ്പിലെ ചെടികൾ നട്ടുനനച്ച് പരിപാലിച്ചു പോയ കിരൺ പൊരിവെയിലത്തും വിശ്രമിക്കാതെ ചെടികൾക്ക് തടം എടുത്ത് വളം ഇടുന്ന കാഴ്ച ജയിലിലെ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിലും വന്നിരുന്നു. ചില ഉദ്യോഗസ്ഥർ നേരിട്ടും പ്രശംസിച്ചിരുന്നു.

ഇതിനിടെ വാക്കാൽ രണ്ട് പ്രാവിശ്യം ഓഫീസ് ജോലി ചോദിച്ചുവെങ്കിലും അധികൃതർ നൽകിയല്ല. പ്രമാദമായ കേസിലെ പ്രതിയായതു കൊണ്ട് ഓഫീസ് ജോലി നൽകിയാൽ വിവാദമാകുമെന്ന് പേടിച്ചാണ് തോട്ടക്കാരനായി തന്നെ കിരണിനെ നിലനിർത്തിയത്. ഇതിനിടെയാണ് ജയിലിലെ സ്റ്റോറിൽ അസിസ്റ്റന്റ് സ്റ്റോർ കീപ്പറുടെ ഒഴിവ് വരുന്നത്. തോട്ടക്കാരനിൽ നിന്നും സ്റ്റോറിലേക്കുള്ള മാറ്റം കിരൺ കുമാറിനും സന്തോഷം നൽകിയിട്ടുണ്ട്.