കാസർഗോഡ്: കുടൽവീക്കം എന്ന് കരുതിയാണ് വിപിൻരാജ് ചികിൽസ തേടിയത്. പിന്നീട് എല്ലാം പെട്ടെന്ന് മാറിമറിഞ്ഞു. മരണ ശേഷമുള്ള ബയോപ്‌സിയിലാണ് അസുഖം കാൻസറായിരുന്നുവെന്ന് വീട്ടുകാർ പോലും തിരിച്ചറിഞ്ഞത്. ഈ സുഹൃത്തിനെ നഷ്ടമായ വേദനയിലാണ് അഞ്ജു ശ്രീ പാർവ്വതിയും ജീവനൊടുക്കിയത്. എലിവിഷമായിരുന്നു അഞ്ജു ജീവനൊടുക്കാൻ തെരഞ്ഞെടുത്തത്. കാസർഗോഡ് ചട്ടഞ്ചാൽ വെണ്ടിച്ചാൽ മണ്ടലിപ്പാറ സ്വദേശിയായിരുന്നു വിപിൻരാജ്. രവിയുടേയും പത്മിനിയുടേയും മകൻ. വിപിൻരാജുമായുള്ള അഞ്ജുവിനുള്ള അടുപ്പത്തിന്റെ തെളിവുകളും പുറത്തു വരികയാണ്. അഞ്ജുവിന്റെ കോളേജ് ഗ്രൂപ്പിൽ ഇതിന്റെ സൂചനകൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

അഞ്ജു ശ്രീയുടെ വീടും വിപിൻരാജിന്റെ വീടും തമ്മിൽ 15 കിലോമീറ്ററോളം ദൂരമുണ്ട്. അഞ്ജുശ്രീയെ കുറിച്ച് അമ്മയോട് വിപിൻരാജ് പറഞ്ഞിരുന്നു. ആശുപത്രിയിലെ ചികിൽസയ്ക്കിടെയായിരുന്നു ഇത്. എങ്ങനെയാണ് ഇവർ പരിചയപ്പെട്ടതെന്ന് ആർക്കും അറിയില്ല. കാസർഗോഡ് വിദ്യാനഗറിലെ ഐടിഐയിൽ വിപിൻരാജ് പഠിച്ചിരുന്നു. ഈ സമയത്താകും കണ്ടെതെന്നാണ് സൂചന. ആഴ്ചകൾ മംഗലാപുരത്തെ ആശുപത്രിയിൽ വിപിൻരാജ് ചികിൽസ തേടി കിടന്നിരുന്നു. ഇതിന് ശേഷമായിരുന്നു മരണമുണ്ടായത്. കൊറോണക്കാലത്തിന് ശേഷം ബേക്കറിയിൽ ജോലി നോക്കുകയായിരുന്നു വിപിൻരാജ്. ഇതിനിടെയാണ് വില്ലനായി വയറ്റിലെ രോഗമെത്തിയത്. വീട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു വിപിൻരാജ്. നാട്ടുകാർക്കും നല്ലതു മാത്രമേ പറയാനുള്ളൂ.

കാസർകോട് പെരുമ്പള ബേനൂരിൽ കോളേജ് വിദ്യാർത്ഥിനിയായ അഞ്ജുവിന്റെ മരണം എലിവിഷം അകത്ത് ചെന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനയാണ് ആത്മഹത്യയിലേക്ക് അന്വേഷണം എത്തിച്ചത്. വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയറ്റല്ലെന്ന് മറ്റ് വിഷാംശം അകത്ത് ചെന്നതാണെന്നും പരിയാരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയ സർജൻ പൊലീസിനോട് നേരത്തെ സൂചിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. ഇത് കരളിനെ ബാധിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ഇതോടെ പൊലീസ് യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി. അഞ്ജുവിന്റെ ഫോൺ പരിശോധിച്ചു. ഇതിൽ നിന്ന് പ്രണയത്തിന്റെ സൂചന കിട്ടി. അതിന് ശേഷം അറിഞ്ഞത് ഞെട്ടിക്കുന്ന മാനസിക വിഷമത്തിന്റെ കഥയായിരുന്നു.

രണ്ടു കൊല്ലമായി അഞ്ജുവിന് ഒരു യുവാവിനെ ഇഷ്ടമായിരുന്നു. ആ യുവാവ് കാൻസർ ബാധിച്ച് അകാലത്തിൽ മരിച്ചു. ഈ വിയോഗം താങ്ങാൻ അഞ്ജുവിനായില്ല. കാമുകൻ മരിച്ച് നാൽപ്പത്തിയൊന്നാം ദിവസമായിരുന്നു അഞ്ജു വിഷം കഴിച്ചത്. കാമുകന്റെ മരണം ഏൽപ്പിച്ച ആഘാതത്തിലുള്ള ആത്മഹത്യ. താൻ എല്ലാവരോടും യാത്ര പറയുന്നതുവെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പും എഴുതിയാണ് അഞ്ജു ജീവിതം അവസാനിപ്പിച്ചത്. കാമുകന് കാൻസർ വന്നതും മരണവുമെല്ലാം അഞ്ജുവിന്റെ വീട്ടുകാർക്കും അറിയാമായിരുന്നു. എന്നിട്ടും അവർ
ഭക്ഷ്യ വിഷബാധാ കഥകൾക്കൊപ്പം നിന്നുവെന്നത് പൊലീസിനേയും ഞെട്ടിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതാണ് നിർണ്ണായകമായത്.

പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് പോ്റ്റ്മോർട്ടത്തിൽ സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തൽ. കൂടാതെ വിദ്യാർത്ഥിനി എലിവിഷത്തെ കുറിച്ച് മൊബൈലിൽ സെർച്ച് ചെയ്തിട്ടുണ്ട്. ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തു. ഇത് ആ ആത്മഹത്യാ കുറിപ്പായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ രാസപരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. അതേസമയം, അഞ്ജുശ്രീ മംഗളൂരുവിലെ ആശുപത്രിയിൽ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മൾട്ടിപ്പിൾ ഓർഗൻസ് ഡിസ് ഫക്ഷൻ സിൻഡ്രോം മൂലമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.

കാസർകോട് ചെമ്മനാട് തലക്ലായിയിലെ അംബികയുടെ മകൾ അഞ്ജുശ്രീ(19)ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ജനുവരി 5ന് ദേഹാസ്വസ്ഥത ഉണ്ടായതിനെതുടർന്നു ആശുപത്രിയിൽ കാണിക്കുകയും രക്തം പരിശോധിക്കുകയും ഐ വി ഫ്ളൂയിഡ് ആന്റി ബയോട്ടിക് ഉൾപ്പെടെയുള്ള ചികിത്സ നൽകി വീട്ടിലേക്കു മടങ്ങുകയുമായിരുന്നു. ജനുവരി 6ന് കുട്ടിയുടെ സ്ഥിതി കൂടുതൽ ഗുരുതരമായതിനെ തുടർന്ന് അന്ന് തന്നെ കുട്ടിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയും ജനുവരി 7 ന് മരിച്ചു. വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റതാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥി ഓൺലൈനായി ഓർഡർ ചെയ്ത ഹോട്ടൽ ഉടമയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തിരുന്നു.

വിദ്യാർത്ഥിനിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയച്ചിരുന്നു. ആരോഗ്യ വിഭാഗവും ഭക്ഷ്യ വിഭാഗവും ഹോട്ടൽ അടപ്പിക്കുകയും ചെയ്തിരുന്നു. അഞ്ജുശ്രീയും വീട്ടിലുണ്ടായ അമ്മയും അനുജനും ബന്ധുവായ പെൺകുട്ടിയും കൂടി ഡിസംബർ 31 ന് കുഴി മന്തി, മയോണൈസ്, ഗ്രീൻ ചട്ണി ചിക്കൻ 65, എന്നിവ കാസർഗോഡ് അടുക്കത്ത് ബയൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്നു ഓൺലൈനായി ബുക്ക് ചെയ്ത് വരുത്തിച്ചു കഴിക്കുകയായിരുന്നു. ഇത് മരണകാരണമല്ലെന്ന് തെളിയിച്ച പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് നിർണ്ണായകമായത്.

അഞ്ജുശ്രീ മരിച്ചത് ഭക്ഷ്യവിഷബാധയ കാരണമല്ല വിഷം ഉള്ളിൽ ചെന്നാണ് എന്ന് സ്ഥിരീകരിച്ചതോടെ കൂടുതൽ അന്വേഷണങ്ങളിലേക്ക് പൊലീസ് കടന്നിരുന്നു. ഇന്നലെ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പെൺകുട്ടി ഉപയോഗിക്കുന്ന മൊബൈൽ ഫോൺ അടക്കം കസ്റ്റഡിയിൽ എടുത്തിരുന്നു. പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്മോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളേജില ഡോക്ടർമാരും രണ്ട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരിച്ചത്.

ഉള്ളിൽചെന്ന വിഷം കരളിനും ആന്തരികാവയവങ്ങൾക്കും തകരാർ ഉണ്ടാക്കിയതാണ് അഞ്ജുശ്രീ പാർവ്വതിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എട്ടാം തീയതി നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് വിഷ സാന്നിദ്ധ്യം കണ്ടെത്തിയത്. അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായും എന്നാലിതു ഭക്ഷണത്തിൽ നിന്നുള്ളതല്ലെന്നും ഫോറൻസിക് സർജൻ വ്യക്തമാക്കി. കരൾ പ്രവർത്തനരഹിതമായതാണു മരണത്തിലേക്കു നയിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.