ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ വിദേശരാജ്യങ്ങൾ ഉഴറുമ്പോഴും ഇന്ത്യയ്ക്ക് കാര്യമായ കോട്ടങ്ങളൊന്നും സംഭവിച്ചിരുന്നില്ല. പ്രവാസികൾ അടക്കമുള്ളവർ വിദേശരാജ്യങ്ങളിൽ ദുരിതത്തിൽ ആയെങ്കിലും അവർ നാടിനെ സ്‌നേഹത്തോടെ തന്നെ കൈപിടിച്ചു നിർത്തി. നാട്ടിലേക്ക് പണം അയക്കുന്ന പതിവിൽ ഇന്ത്യക്കാർ ഇപ്പോഴും മുന്നിൽ തന്നെയാണ്. ഇത് വ്യക്തമാക്കി കൊണ്ടാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ പുതിയൊരു കണക്കു വെളിപ്പെടുത്തിയതും.

2022ൽ പ്രവാസികൾ രാജ്യത്തേക്ക് ഏകദേശം 100 ബില്യൺ യുഎസ് ഡോളർ(8,17,915 കോടി രൂപ) അയച്ചെന്ന് റിപ്പോർട്ട്. പ്രവാസികളുടെ സംഭാവന 2021 നെ അപേക്ഷിച്ച് 12 ശതമാനം വർധനയാണ് പണവരവിൽ ഉണ്ടാക്കിയതെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

എൻആർഐകളെ 'ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാർ' എന്ന് വിശേഷിപ്പിച്ച അവർ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും പരമാവധി ഉപയോഗിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. 'കോവിഡിനെതുടർന്ന് തിരിച്ചെത്തിയ പ്രവാസികൾ വിദേശത്തേയ്ക്ക് മടങ്ങില്ലെന്നാണ് പലരും കരുതിയത്. അവർ തിരിച്ചുപോയെന്നുമാത്രമല്ല, ഒരുവർഷത്തിനുള്ളിൽ നാട്ടിലേക്ക് കൂടുതൽ തുക അയയ്ക്കുകയും ചെയ്തു', നിർമല പറഞ്ഞു.

ഇന്ത്യയിലേക്ക് പണം ഒഴുകിയതിൽ 100 ബില്യണിൽ 30 ശതമാനം ഗൾഫ് രാജ്യങ്ങളിൽ നിന്നും 23 ശതമാനം അമേരിക്കയിൽ നിന്നുമാണെന്നാണ് കണക്കുകൾ. ചൈനയ്ക്ക് പുറത്ത് നിർമ്മിക്കുകയെന്ന നയത്തിനു പിന്നാലെ യൂറോപ്യൻ യൂണിയൻ പ്ലസ് നയമാണ് ലോകം ഇപ്പോൾ പിന്തുടരുന്നതെന്നും ചൈനയ്ക്കും യൂറോപ്പിനും പുറത്ത് ഫാക്ടറികൾ സ്ഥാപിക്കാൻ കഴിയുന്ന രാജ്യമായി ബഹുരാഷ്ട്ര കമ്പനിക്കുമുമ്പിൽ സർക്കാർ ഇന്ത്യയെ അവതരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വിവര സാങ്കേതിക വിദ്യ, ഡിജിറ്റൽ ടെക്നോളജി, ഓട്ടോമൊബൈൽസ്, ചിപ്പ് ഡിസൈനിങ്, ഫാർമ ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യക്കാർക്കുള്ള വൈദഗ്ധ്യം ചൂട്ടിക്കാടിയ അവർ രാജ്യം വിജ്ഞാനത്തിന്റെയും പുരോഗതിയുടെയും ആഗോള കേന്ദ്രമായി മാറുകയാണ് എന്നും വ്യക്തമാക്കി. മികച്ച വിദ്യാഭ്യാസത്തിസൂടെ ഉയർന്ന വരുമാനം ലഭിക്കുന്ന തൊഴിൽ സ്വന്തമാക്കാൻ ഇന്ത്യക്കാർക്ക് സാധിക്കുന്നുണ്ട്. അതുവഴി നല്ല വരുമാനം ലഭിക്കുന്നുണ്ട്. കോവിഡ് തുടക്ക സമയത്ത് പ്രവാസികളെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കോവിഡിനെ തുടർന്ന് തിരിച്ചെത്തിയ പ്രവാസികൾ വിദേശത്തേക്ക് പോകില്ലെന്നാണ് എല്ലാവരും കരുതിയത്.

എന്നാൽ തിരിച്ചുപോകാൻ സാധിക്കുകയും ജോലിയിൽ കയറുകയും പണം അയക്കാൻ തുടങ്ങുകയും ചെയ്തു.. രണ്ട് വർഷം കൊണ്ട് തന്നെ വിദേശത്ത് നിന്ന് പണം വന്നുതുടങ്ങി. അതേസമയം ഗൾഫിലുള്ള ഇന്ത്യക്കാരുടെ വരുമാനത്തിലും മാറ്റം ഉണ്ടായി. ഉയർന്ന ഇന്ധനവില തുടർന്ന് വരുമാനം വർധിച്ചത് ഗൾഫ് രാജ്യങ്ങളിൽ ജോലി അവസരങ്ങൾ കൂടുകയും വരുമാനത്തിൽ മാറ്റമുണ്ടാവുകയും ചെയ്തു. ഇതും ഗുണകരമായി.

അതേസമയം വിദേശ മലയാളികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വർഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നു വ്യക്തമാക്കി റിസർവ് ബാങ്കിന്റെ ഗവേഷണ ലേഖനം അടുത്തിടെ പുറത്തുവന്നു. . 2016- 17ൽ ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു.

5 വർഷം മുൻപ് രാജ്യത്തെത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇത് 10.2% ആയാണു ചുരുങ്ങിയത്. 5 വർഷം മുൻപ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തിൽ നിന്ന് 35.2% ആയി വളർന്നു. ഗൾഫ് രാജ്യങ്ങളിൽ ഏറെ പ്രവാസികളുള്ള കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ വിഹിതം മൊത്തം ചേർത്താൽ പോലും 25.1 ശതമാനമേ ആകുന്നുള്ളൂ. 2016 ൽ ഇത് 42 ശതമാനമായിരുന്നു.

വർഷങ്ങളായി ഗൾഫ് കുടിയേറ്റം കൂടുതലും ദക്ഷിണേന്ത്യയിൽ നിന്നായിരുന്നെങ്കിൽ 2020ൽ ഗൾഫ് മേഖലയിലേക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ച 50 ശതമാനത്തിലേറെ പേരും യുപി, ബിഹാർ, ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നായിരുന്നുവെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കും ആർബിഐ ലേഖനത്തിൽ ചേർത്തിട്ടുണ്ട്. തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചവരുന്നവരുടെ എണ്ണത്തിലെ വർധന, കോവിഡ് സൃഷ്ടിച്ച വെല്ലുവിളികൾ, കുടിയേറ്റരീതികളിലെ മാറ്റം എന്നിവയാകാം മാറ്റത്തിനു കാരണമെന്നാണു ആർബിഐയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. നോർക്കയുടെ കണക്കനുസരിച്ച് 14.7 ലക്ഷം പേരാണ് കോവിഡ് മൂലം വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയത്. ഇതിൽ 59 ശതമാനവും യുഎഇയിൽ നിന്നായിരുന്നു.

അഞ്ച് വർഷം മുൻപ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ച തുക മൊത്തം പ്രവാസി പണത്തിന്റെ 50 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 30 ശതമാനമായി കുറഞ്ഞു. അഞ്ച് വർഷം മുൻപ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസി പണം നൽകിയിരുന്നത് യുഎഇ ആയിരുന്നെങ്കിൽ പുതിയ കണക്കിൽ ഈ സ്ഥാനം യുഎസ് (22.9%) സ്വന്തമാക്കി. 2016ൽ 26.9% പണവും യുഎഇയിൽ നിന്നായിരുന്നത് 18 % ആയി കുറഞ്ഞു.

202021ലെ കണക്കനുസരിച്ച് ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്റെ 36 ശതമാനവും യുഎസ്,യുകെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന്. 15,000 രൂപയ്ക്കുള്ള മുകളിൽ അയയ്ക്കുന്നതു കുറയുകയും അതിനു താഴെയുള്ള തുകകൾ അയയ്ക്കുന്നതു വർധിക്കുകയും ചെയ്തു. പ്രവാസികളുടെ സാമ്പത്തികഞെരുക്കമോ കോവിഡ് സമയത്തു കുടുംബത്തിനു പിന്തുണയേകാൻ തുടർച്ചയായി ചെറിയ തുകകൾ അയച്ചതോ ആകാം കാരണമെന്ന് ആർബിഐ.