ലണ്ടൻ: ബ്രിട്ടനെ പിടിച്ചുകുലുക്കി നഴ്‌സുമാരുടെ സമരം തുടരുമ്പോൾ അനുരജ്ഞന ശ്രമവുമായി സർക്കാർ. എൻ എച്ച് എസിന്റെ പ്രവർത്തനങ്ങൾ കടുത്ത പ്രതിസന്ധിയൊഴിവാക്കുവാൻ ശമ്പള വർദ്ധനവുമായി സർക്കാർ. 2023/24 ലെ ശമ്പള വർദ്ധനവ് ഈ മാസം മുതൽ തന്നെ നടപ്പിലാക്കാൻ സമ്മതമാണെന്ന് ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലേ അറിയിച്ചു. ഏപ്രിലിൽ നൽകൻ ഇരുന്ന 5 ശതമാനം വർദ്ധനവാണ് ജനുവരി മുതൽ നടപ്പിലാക്കാമെന്ന് സമ്മതിച്ചിരിക്കുന്നത്. അതായത് ശരാശരി 33,338 പൗണ്ട് ശമ്പളം വാങ്ങുന്ന ഒരു നഴ്സിന്റെ ശമ്പളത്തിൽ 1,670 പൗണ്ടിന്റെ വർദ്ധനവ് ഉണ്ടാകും. ശമ്പളം മുൻകാല പ്രാബല്യത്തോടെ ജനുവരി മുതൽ നടപ്പിലാക്കുമ്പോൾ 417 പൗണ്ട് അധികമായി ലഭിക്കുകയും ചെയ്യും.

എന്നാൽ, ഇത് സമരക്കാരെ തൃപ്തിപ്പെടുത്തുന്നില്ല. നേറത്തേ നിശ്ചയിച്ചതുപോലെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പണിമുടക്കുമായി മുൻപോട്ട് പോകുമെന്ന് ആംബുലൻസ് ഡ്രൈവർമാർ അറിയിച്ചിട്ടുണ്ട്. അതുപോലെ ജനുവരി 18,19 തീയതികളിലായി പ്രഖ്യാപിച്ചിരിക്കുന്ന നഴ്സുമാരുടെ സമരവും മാറ്റിവയ്ക്കില്ല. അതുകൂടാതെ ജനുവരി 23 ന് മറ്റൊരു ആംബുലൻസ് സമരവും ഉണ്ട്.

എന്നാൽ, ശമ്പളവർദ്ധനവിൽ 25 ശതമാനത്തോളം അധിക ചെലവ് വരുത്തുന്ന മുൻകാല്യ പ്രാബല്യത്തോടേയുള്ള നടപടി ധനകാര്യ വകുപ്പ് സമ്മതിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. നിലവിലുള്ള ബജറ്റിൽ നിന്നുവേണം വർദ്ധിച്ച ശമ്പളം നൽകേണ്ടി വരിക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. അതായത്, എൻ എച്ച് എസിന്റെ മറ്റു സേവനങ്ങൾക്കായി മാറ്റി വെച്ച തുകയിൽ നിന്നും വേണം ഈ അധിക ശമ്പളം നൽകേണ്ടതായി വരിക.

ഈ സമരങ്ങൾ ഇനിയും മാസങ്ങൾ നീണ്ടേക്കാം എന്ന ആശങ്ക സർക്കാരിനുണ്ട്. അതുകൊണ്ടു തന്നെ സമരവുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർബ്. പരിഗണനയിലുള്ള പുതിയ നിയമ പ്രകാരം അടിയന്തര സ്വഭാവമുള്ള, ആരോഗ്യം, റെയിൽ തുടങ്ങിയ മേഖലകളിൽ സമരം ചെയ്യുമ്പോൾ, അത്യാവശ്യമുള്ളത്ര ചുരുങ്ങിയ സേവനം ലഭ്യമാക്കാൻ യൂണിയനുകൾക്ക് ബാദ്ധ്യതയുണ്ടാകും. അതേസമയം, യൂണിയനുകൾ ഒരു പൊതുപണിമുടക്കിന്റെ സാധ്യത പരിഗണിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

അതിനിടയിൽ, വേതന വർദ്ധനവുമായി ബന്ധപ്പെട്ട് ഒരു തുറന്ന ചർച്ചക്കുള്ള സന്നദ്ധത ഋഷി സുനക് അറിയിച്ചിട്ടുണ്ട്. അതിനുശേഷമായിരുന്നു ടി യു സി എല്ലാ യൂണിയനുകളുടെയും ഒരു സംയുക്ത യോഗം ഈ ബുധനാഴ്‌ച്ച വിളിച്ചു ചേർത്തിരിക്കുന്നത്. ഈ ശൈത്യകാലത്ത് നടക്കാനിരിക്കുന്ന സമരങ്ങളുടെ ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായിട്ടാണ് ഇത്.

അതേസമയം ഹെൽത്ത് സെക്രട്ടറി ബാർക്ലേയുമായി നടത്തിയ ചർച്ച തീർത്തും നിരാശാജനകമായിരുന്നു എന്ന് റോയൽ കോളേജ് ഓഫ് നഴ്സിങ് നേതാവ് ജൊവാൻ ഗാല്ബ്രെയ്ത് മർട്ടിൻ പറഞ്ഞു. ഉദ്പാദനക്ഷമതയെ അടിസ്ഥാനമാക്കിയായിരിക്കും വേതന വർദ്ധനവ് എന്ന് സെക്ട്ര്ടറി പറഞ്ഞതായി യുണൈറ്റ് യൂണിയന്റെഒനേ കസബും പറഞ്ഞു. അതേസമയം വേതന വർദ്ധനവിനെ കുറിച്ച് സംസാരിക്കാൻ തയ്യാറാണെന്ന സർക്കാർ നിലപാടിനെ യൂണിയനുകൾ സ്വാഗതം ചെയ്തു.