ലണ്ടൻ: പഠനത്തിന് എന്ന പേരിൽ സ്റ്റുഡന്റ് വിസയിൽയു കെയിൽ എത്തുന്നവരിൽ, മാസങ്ങൾക്ക് ശേഷം അഭയത്തിനായി അപേക്ഷിക്കുന്ന വിദേശ വിദ്യാർത്ഥികലുടെ എണ്ണം വർദ്ധിച്ചു വരുന്നതായി ഹോം ഓഫീസ് അധികൃതർ യൂണിവേഴ്സിറ്റികൾക്ക് മുന്നറിയിപ്പ് നൽകുന്നു. 2021 ഒക്ടോബർ 1 നും 2022 സെപ്റ്റംബർ 30 നും ഇടയിലുള്ള കാലയളവിൽ 3000 വിദേശ വിദ്യാർത്ഥികളാണ് യു കെയിൽ അഭയത്തിനായി അപേക്ഷിച്ചിട്ടുള്ളതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 1600 പേർ ബംഗ്ലാദേശിൽ നിന്നുള്ളവരാണ്.

കനത്ത ആശങ്കയാണ് ഇത് ഉയർത്തിയിരിക്കുന്നത്. ഇമിഗ്രേഷൻ അധികൃത ചില യൂണിവേഴ്സിറ്റികളോട് ബംഗ്ലാദേശ് വിദ്യാർത്ഥികൾക്ക് സീറ്റ് നൽകുന്നത് മരവിപ്പിക്കണമെന്ന് അവശ്യപ്പെടുന്നതു വരെ സ്ഥിതിഗതികൾ എത്തിച്ചേർന്നിട്ടുണ്ട്. സ്റ്റുഡന്റ് വിസക്ക് അപേക്ഷിക്കുന്നവരുടെ പശ്ചാത്തല പരിശോധന പൂർത്തിയാകും വരെ അവർക്ക് അഡ്‌മിഷൻ നൽകരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല, ഇത്തരത്തിൽ എത്തുന്നവരിൽ പലരും വ്യാജ രേഖകൾ ഉപയോഗിച്ചാണ് പ്രവേശനം നേടുന്നതെന്നും ഹോം ഓഫീസ് മുന്നറിയിപ്പ് നൽകുന്നു.

അതുപോലെ ഘാനയിൽ നിന്നുള്ള യൂണിവേഴ്സിറ്റി അപേക്ഷകളിൽ 100 ശതമാനം വർദ്ധനവ് ഉണ്ടായതും അധികൃതർ ഗൗരവത്തിൽ എടുത്തിട്ടുണ്ട്. അതിൽ കാൽ ഭാഗം പേരെങ്കിലും വ്യാജ രേഖകൾ ഉപയോഗിച്ചായിരിക്കും അപേക്ഷിച്ചിരിക്കുക എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്. ചെറു യാനങ്ങളിൽ ചാനൽ കടന്നെത്തുന്നതിന് സമാനമായ രീതിയിലുള്ള അനധികൃത കുടിയേറ്റമാണ് വിദ്യാർത്ഥി വിസ ഉപയോഗിച്ച് നടക്കുന്നതെന്നും അധികൃതർ വിശദീകരിക്കുന്നു.

ബംഗ്ലാദേശിൽ നിന്നും അഭയം അഭ്യർത്ഥിക്കുന്നവരിൽ ഭൂരിഭാഗവും 21 നും 30 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതിൽ 1400 പേർക്ക് ബിസിനസ്സ്, അല്ലെങ്കിൽ ഇന്റർനാഷണൽ എന്ന ടൈറ്റിലുകൾ ഉള്ള കോഴ്സുകൾ പഠിക്കുന്നതിനാണ് യൂണിവേഴ്സിറ്റികളിൽ നിന്നും ഓഫർ ലഭിച്ചിരിക്കുന്നത്.