'ഞാൻ ആരാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിക്കുന്നത്. പിണറായി വിജയൻ ആരാണെന്ന് തനിക്കറിയാം. പണ്ട് ഒരു കൊലക്കേസിൽ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാൻ പോയപ്പോൾ ഒരു യുവ ഐപിഎസ് ഓഫീസർ തോക്കെടുത്തതും 15 മിനിറ്റിനകം വീട്ടിൽപോയി വസ്ത്രം മാറി വന്ന കാര്യവുമറിയാം'- സർക്കാരുമായുള്ള പോര് രൂക്ഷമായിരിക്കേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈയിടെ പറഞ്ഞത് മാധ്യമങ്ങളിൽ വലിയ തലക്കെട്ടായിരുന്നു. കാര്യം അൽപ്പം താൻ പോരിമയും ധാർഷ്ട്യവും ഒക്കെയുള്ള ആളാണെങ്കിലും, കളവ് പറയുന്ന വ്യക്തിയല്ല ആരിഫ് മുഹമ്മദ് ഖാൻ. ഇതോടെ ' ഇന്ദ്രനെയും ചന്ദ്രനെയും ഭയക്കാതെ, എന്നും ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുപോയ' പിണറായിയുടെ ബ്രണ്ണൻ ഇമേജ് എതിരാളികൾ ട്രോളാക്കി. ഒപ്പം തന്നെ മാധ്യമങ്ങളിൽ ഈ പൊലീസ് ഓഫീസർ ആരാണെന്ന അന്വേഷണവും തുടങ്ങി.

ഈ അന്വേഷണം നീങ്ങിയത്, കേരള കേഡർ ഐപിഎസ് ഓഫീസർ ആയിരുന്ന, നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്്ടാവ്, അജിത്ത് ഡോവലിലേക്കാണ്. ഇതുസംബന്ധിച്ച് വീക്ഷണം പത്രത്തിൽ വന്ന ഒരു വാർത്തയുടെ കട്ടിങ് വച്ചായിരുന്നു, സോഷ്യൽ മീഡിയയിൽ പ്രചാരണം. തലശ്ശേരി കലാപ സമയത്ത് പിണറായി വിജയന്റെ തലക്ക് ഡോവൽ തോക്ക് ചൂണ്ടിയെന്ന കഥയാണ്, സോഷ്യൽ മീഡിയയിൽ സിപിഎം എതിരാളികൾ പ്രചരിപ്പിച്ചത്. പക്ഷേ ഇത് ശരിയല്ലെന്ന്, മാതൃഭൂമി ഓൺലൈനിന്റെ അടക്കം ഫാക്റ്റ് ചെക്ക് സംഘം കണ്ടെത്തിയിരുന്നു

.

അപ്പോൾ പിന്നെ ആ കൊലമാസ് പൊലീസ് ഓഫീസർ ആരാണെന്ന അന്വേഷണം നീണ്ടത് ഇപ്പോൾ തമിഴ്‌നാട് ഗവർണറായി വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആർ.എൻ. രവി എന്ന രവീന്ദ്ര നാരായണ രവി എന്ന മുൻ ഐപിഎസ് ഓഫീസറിലേക്കാണ്. ആലപ്പുഴയിലും തലശ്ശേരിയിലും ജോലി ചെയ്തിട്ടുള്ള, കേരളാ കേഡർ ഐപിസ് ഉദ്യോഗസ്ഥാനായ ആർ എൻ രവി, സർവീസിൽ ഇരിക്കുമ്പോൾ അറിയപ്പെട്ടിരുന്നത് തോക്ക് രവി എന്ന പേരിലാണ്. നിർഭയനും സത്യസന്ധനുമായ ഇദ്ദേഹം ഗുണ്ടാ സംഘങ്ങളെയും തീവ്രവാദികളെയും അമർച്ച ചെയ്യുന്നതിന് പേരുകേട്ട ഓഫീസറാണ്. പക്ഷേ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞ സംഭവത്തിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പക്ഷേ ആർ എൻ രവി അത് നിഷേധിച്ചിട്ടുമില്ല. 'പൊലീസ് സർവീസിൽ പല സംഭവങ്ങളും നടന്നിട്ടുണ്ടാവും. അത് ഓരോന്നും എടുത്തുപറയാൻ ആവില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ ആരിഫ് മുഹമ്മദ് ഖാനും, രവിയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. അതുകൊണ്ടുതന്നെ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, കേരള ഗവർണർ ഇത് പറഞ്ഞതെന്നാണ് കേൾക്കുന്നത്.

അത് എന്തുമാവട്ടെ, ആരിഫ് മുഹമ്മദ് ഖാനെപ്പോലെ എവിടെപ്പോയാലും വിവാദ നായകനാണ് രവീന്ദ്ര നാരായണ രവിയും. കേരള ഗവർണ്ണറെപ്പോലെ, തമിഴ്‌നാട് ഗവർണ്ണറും സംസ്ഥാന സർക്കാറിനോട് കടുത്ത ഉടക്കിലാണ്. ഗവർണ്ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തും അയച്ചു കഴിഞ്ഞു. പക്ഷേ ഇതുകൊണ്ടൊന്നും രവി കുലുങ്ങുമെന്ന് കരുതുന്നില്ല. ഒരു ത്രില്ലർ സിനിമക്ക് സമാനമാണ്, ആർ എൻ രവി എന്ന ഐപിഎസ് ഗവർണ്ണറുടെ ജീവിത കഥ.

അജിത്ത് ഡോവലിന് സമാനമായ ജീവിതം

കേരള കേഡർ ഐപിഎസുകാരനായി തുടങ്ങി, ഇന്റലിജൻ ബ്യൂറോയിൽ കയറി പടിപടിയായി വളർന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന അജിത്ത് ഡോവലിന്റെ അതെ രീതിയിലാണ് ആർ എൻ രവിയുടെയും വളർച്ച. ഇരുവരും മോദിയുടെയും, അമിത്ഷായുടെയും ഗുഡ് ബുക്കിൽ ഉള്ളവർ ആണ് താനും. ഡോവലും രവിയും അടുത്ത സുഹൃത്തുക്കളുമാണ്.

ബിഹാർ പട്ന സ്വദേശിയായ രവീന്ദ്ര നാരായണ രവി 1976 ബാച്ച് എപെിഎസുകാരനാണ്. 1951 ഏപ്രിൽ 3ന് ബീഹാറിലെ ഒരു ഉദ്യോഗസ്ഥ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിലേ തന്നെ പഠനത്തിലും ആയോധന കലകളിലും സാഹസികതയിലും താൻ തൽപ്പരനായിരുന്നുവെന്നാണ് രവി ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ പറയുന്നത്.

ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടി കുറച്ചു കാലം പത്രപ്രവർത്തകനായി ജോലി നോക്കിയ ശേഷം സിവിൽ സർവീസിലൂടെ കേരള കേഡർ എപിഎസ് തിരഞ്ഞെടുത്തു. ഒരു ദശാബ്ദത്തിലേറെ കേരളത്തിലെ വിവിധ ജില്ലകളിൽ സേവനമനുഷ്ഠിച്ച ശേഷം കേന്ദ്ര സർവീസിലേക്ക് ഡെപ്യൂട്ടേഷനിൽ പോയി. 80കളുടെ തുടക്കത്തിൽ ആലപ്പുഴയടക്കം കേരളത്തിലെ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി സേവനമനുഷ്ഠിക്കുമ്പോൾ തോക്കുചൂണ്ടി കുറ്റവാളികളെ നിലയ്ക്ക് നിർത്തുന്ന ശീലക്കാരനായിരുന്നു രവി. ആലപ്പുഴയിലെ ഗുണ്ടാസംഘങ്ങളെ തോക്ക് ചൂണ്ടി അടിച്ചമർത്തിയ രവി പേരെടുത്തു. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. രാഷ്ട്രീയക്കാർക്കും ശിപാർശക്കാർക്കും ഒരു തരിമ്പ്പോലും പരിഗണന നൽകാത്ത, ധിക്കാരിയായ 'ഭരത്ചന്ദ്രൻ' മോഡൽ ഇമേജായിരുന്നു അദ്ദേഹത്തിന് അക്കാലത്ത് ഉണ്ടായിരുന്നത്. അങ്ങനെ തലശ്ശേരിയിൽ ജോലിചെയ്യുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞ പിണറായിയെ തോക്ക് ചൂണ്ടിയ സംഭവം ഉണ്ടായതായി പറയപ്പെടുന്നത്.

ഏഴുവരെ എണ്ണി തോക്ക് ചൂണ്ടൽ

ഈ സമയം കണ്ണൂരിൽ വലിയ അക്രമങ്ങൾ നടക്കുന്ന കാലമാണ്. ഇത് അതിശക്തമായി തന്നെ പൊലീസ് അടിച്ചമർത്തി. ഇതിനിടെ എസ് പി ഓഫീസിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി എത്തിയത്രേ. എസ് പിയുടെ ഓഫീസിലേക്ക് ഇടിച്ചു കയറി മശപ്പുറത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതോടെ എസ് പി കോപാകുലനായി. സർവ്വീസ് റിവോൾവർ ലോഡ് ചെയ്തു. പിന്നീട് നടന്നതെല്ലാം രവിയുടെ ഷോ ആയിരുന്നു. പിണറായിയെ ഓഫീസിൽ കയറി അതിക്രമിച്ചാൽ എന്തു സംഭവിക്കുമെന്ന് എസ് പി ഓർമിപ്പിച്ചു. അതിന് ശേഷം സിനിമാസ്റ്റെലിൽ എഴു വരെ എണ്ണി. ഇതിനിടെ പിണറായി പുറത്തു പോയെന്നുമാണ് കഥ.

ഇത് ശരിയായാലും തെറ്റായാലും തോക്ക് എടുക്കുക അദ്ദേഹത്തിന്റെ രീതിയായിരുന്നു. തോക്ക് രവി, മിന്നൽ രവി തുടങ്ങിയ പേരുകൾ ഒക്കെ ജോലിചെത്ത സ്ഥലങ്ങിൽ അദ്ദേഹത്തിന് ഇരട്ടപ്പേര് വീണിരുന്നു. ഇത്തരം ഷോകൾ അക്കാലത്ത് രവിയുടെ ഒരു പതിവ് രീതിയാണെന്നാണ് അദ്ദേഹത്തെക്കുറിച്ച് പഠിച്ച ടൈംസ് ഓഫ് ഇന്ത്യയിലെ ജേർണലിസ്റ്റ് മധു പ്രഭാകർ എഴുതുന്നത്. ''ഒരു തികഞ്ഞ ഷോ മാൻ കൂടിയായിരുന്ന അക്കാലത്ത് രവി. ജനം പൊലീസിനെ പേടിക്കണമെന്നും, ഇല്ലെങ്കിൽ ക്രമസമാധാനം തകരും എന്നുമാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. അതിനാണ് പരസ്യമായി തോക്ക് എടുക്കുന്നത്. ഗുണ്ടകളെയും മറ്റും അടിച്ച് അവശരാക്കി പരസ്യമായ ജീപ്പിൽ കൊണ്ടുപോകുന്ന രീതിയാണ് അദ്ദേഹം ആലപ്പുഴയിൽ ചെയ്തത്. അതിന് ഫലമുമുണ്ടായി. രവിയെ എവിടേക്ക് മാറ്റിയാലും ക്രൈം റേറ്റ് വല്ലാതെ കുറയും''. രവി ആലപ്പുഴയിൽ നടത്തിയ ഗുണ്ടാ അമർച്ചയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 'കൗരവർ' എന്ന സിനിമ ലോഹിതദാസ് എഴുതിയത് എന്നും പറയപ്പെടുന്നു. അതിൽ വിഷ്ണു വർധൻ ചെയ്ത കഥാപാത്രം രവിയെ ഓർമ്മിപ്പിക്കുന്നതാണ്.

ഒളിച്ച് ജീവിച്ച് ഖനനമാഫിയെ ഒതുക്കി

അജിത്ത് ഡോവലിനെപ്പോലെ അധികകാലം രവിയും കേരളാ കേഡറിൽ ഉണ്ടായിരുന്നില്ല. വൈകാതെ അദ്ദേഹം സിബിഐയിലേക്ക് മാറി. പക്ഷേ ഇവിടെയും തോക്ക് രവി തോക്ക് രവി തന്നെ ആയിരുന്നു. കർണ്ണാടകയിലെയും, ഝാർഖണ്ഡിലെയും ഖനന മാഫിയകൾക്കെതിരെ ശക്തമായ പോരാട്ടമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയത്. ഇതിൽ ഝാർഖണ്ഡിലെ ഒരു മാംഗനീസ് ക്വാറിയിൽ മൂന്ന് ദിവസം ഒളിച്ചിരുന്ന് ഏറ്റുമുട്ടൽ നടത്തിയതും, വസിപ്പൂരിൽ വേഷമാറി നടന്ന് ഖനന മാഫിയയുടെ വിവരം ശേഖരിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ആരാധകർ പാടി നടക്കുന്നുണ്ട്. പാക്കിസ്ഥാനിൽ കുപ്പിയും പാട്ടയും പെറുക്കി വിറ്റ് വർഷങ്ങളോളം ചാരനായ ജീവിച്ച ഡോവലിന്റെ കഥക്ക് ഇവിടെയും സാമ്യങ്ങൾ ഏറെ.

പിന്നീട് അദ്ദേഹം ഇന്റലിജൻസ് ബ്യൂറോയിലേക്ക് മാറി. തന്റെ കരിയറിൽ രവി ഏറ്റവു കൂടുതൽ തിളങ്ങിയത് ഇവിടെ ആയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഒരു രഹസ്യവിവരം കിട്ടാൻ അജിത്ത് ഡോവൽ പോലും ആശ്രയിച്ചിരുന്നത് രവിയെ ആണ്. അത്രക്ക് ശക്തമായ ഇന്റലിജൻസ് നെറ്റവർക്ക് അദ്ദേഹം അവിടെ പടുത്തുയർത്തി.

ജമ്മു, കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മാവോയിസ്റ്റ് ബാധിത പ്രദേശങ്ങൾ എന്നിവയുൾപ്പെടെ സംഘർഷ മേഖലകളിലായിരുന്നു കൂടുതൽ കാലവും രവി. വംശീയ കലാപ ബാധിത പ്രദേശങ്ങളിലെ സംഘർഷ പരിഹാരങ്ങളിൽ നിർണായക പങ്ക് വഹിച്ചു. ബോഡോ കലാപകാരികളിലെ നിരവധി സായുധ വിമത ഗ്രൂപ്പുകളെ സമാധാനത്തിലേക്ക് കൊണ്ടുവരാൻ മുൻകയ്യെടുത്തു. ഇൻഫോർമർമാർക്കുള്ള പ്രതിഫലം കൂട്ടിയും, വ്യക്തിബന്ധം സ്ഥാപിച്ചും അദ്ദേഹം വിവരങ്ങൾ കൃത്യമായി ചോർത്തിയെടുത്തു. അസമിലും മണിപ്പൂരിലും ഉണ്ടാകേണ്ട പല കലാപങ്ങളും ഇതുമൂലം തടയാൻ കഴിഞ്ഞു. എല്ലാവരും പേടിച്ച് മാറിനിന്ന സമയത്തുപോലും, ബോഡോ കലാപകാരികളുടെ ആസ്ഥാനത്ത് നേരിട്ട് എത്തി രഹസ്യ ചർച്ച നടത്തിയ ഇരട്ടച്ചങ്കനാണ് ഇദ്ദേഹം എന്നാണ് മാധ്യമങ്ങൾ എഴുതുന്നത്. ഇന്ത്യൻ ജെയിംസ് ബോണ്ട എന്ന നിലയിൽ അദ്ദേഹത്തിനും കീർത്തിയുണ്ടായി. പക്ഷേ ഡോവലിനെപ്പോലെ തന്നെ ഇതെല്ലാം ഔദ്യോഗിക കാര്യമാണ്, ഒന്നും വെളിപ്പെടുത്താൻ കഴിയില്ല എന്ന് പറഞ്ഞ് ഒഴിയുകയാണ് രവിയും ചെയ്യുക.

മോദിയുടെ അടുത്ത സുഹൃത്ത്

അജിത്ത് ഡോവലിനെപോലെ തന്നെ മോദിയുടെയും അമിത്ഷായുടെയും അടുത്ത സുഹൃത്ത് കുടിയാണ് രവി. കാശ്മീരിലെ 370ാം വകുപ്പ് പിൻവലിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചത് ഇദ്ദേഹവുമായി ചർച്ച ചെയ്ത് കൂടിയാണ്. ആശയപരമായി ബിജെപിയെ അനുകൂലിക്കുന്ന തീവ്ര ദേശീയവാദി തന്നെയാണ് രവിയെന്ന്, അദ്ദേഹത്തിന്റെ മുൻകാല പ്രസ്താവനകൾ പരിശോധിച്ചാൽ വ്യക്തമാവും.

2012ൽ സർവീസിൽനിന്ന് വിരമിച്ച ശേഷം രവി തന്റെ പഴയ തട്ടകമായ മാധ്യമ പ്രവർത്തനത്തിലേക്കാണ് തിരിച്ചുപോയത്. ദേശീയ ദിനപത്രങ്ങളിൽ സ്ഥിരമായ കോളങ്ങളെഴുതി. പക്ഷേ അതിൽ ഒന്നും തന്നെ ദേശസുരക്ഷയെ ബാധിക്കുന്ന, താൻ മുമ്പ് പങ്കെടുത്ത ഒരു ഓപ്പറേഷന്റെയും അനുഭവം അദ്ദേഹം എഴുതിയില്ല. മറിച്ച് സമകാലീന വിഷയങ്ങൾ ആണ് എഴുതിയത്. ഐബിയിലെയും സിബിഐയിലും താൻ നേതൃത്വം കൊടുത്ത രഹസ്യ ഓപ്പറേഷനുകളെക്കുറിച്ച് അറിയാനായിരുന്നു, പത്രാധിപന്മാർക്ക് താൽപ്പര്യമെന്നും, എന്നാൽ തന്നെ അതിന് കിട്ടില്ലെന്നും, അപൂർവമായി മാത്രം കൊടുക്കുന്ന ഒരു അഭിമുഖത്തിൽ രവി പറയുന്നുണ്ട്.

വിശ്രമ ജീവിതം നയിക്കാമെന്നും എഴുത്തുമായി കൂടാമെന്നും കരുതിയ, രവിയെ പ്രധാനമന്ത്രി മോദിയുടെ നിർബന്ധം തന്നെയാണ് വീണ്ടും കളത്തിൽ ഇറക്കിപ്പിച്ചത്. വിരമിച്ചതിന് തൊട്ടടുത്ത വർഷം പ്രധാനമന്ത്രിയുടെ ഓഫിസിലെ ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റി ചെയർമാനായി. അവിടുന്ന് ഇന്റലിജൻസ് കമ്മിറ്റി തലവൻ എന്ന നിലയിൽ രാജ്യത്തിന്റെ ദേശീയ സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഏജൻസികളെ ഏകോപിപ്പിക്കുകയും ചെയ്തു.

2014ൽ നാഗാ സമാധാന ചർച്ചകളിൽ കേന്ദ്രത്തിന്റ ഇടനിലക്കാരനായി. നാഗാലാൻഡിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സമാധാനം സ്ഥാപിക്കാൻ, പതിറ്റാണ്ടുകൾ പഴക്കമുള്ള വിഘടന വാദ കലാപം പരിഹരിക്കുന്നതു സംബന്ധിച്ച കരാറുകളിൽ, എല്ലാ വിമത സായുധ ഗ്രുപ്പുകളെയും ഉൾപ്പെടുത്തി ഒപ്പുവയ്പിച്ചു. ഇത് വളരെ നിർണ്ണായകമായ ഒരു നേട്ടമായിരുന്നു. ഇതിന അദ്ദേഹത്തെ സഹായിച്ചത് പഴയ സൂപ്പർ പൊലീസിന്റെ ഇമേജ് തന്നെയായിരുന്നു.

ഗവർണ്ണർ സൂപ്പർ മുഖ്യമന്ത്രിയായി

തുടർന്നാണ് അദ്ദേഹം ഗവർണ്ണർ പദവിയിൽ നിയമിതനാവുന്നത്. 2019 ഓഗസ്റ്റ് ഒന്നുമുതൽ 2021 സെപ്റ്റംബർ 16 വരെ നാഗാലാൻഡ് ഗവർണറായി. പക്ഷേ അക്കാലത്തും ഇപ്പോഴും അദ്ദേഹത്തിനുള്ള ഒരു പ്രശ്നം, പഴയ സൂപ്പർ പൊലീസിന്റെ ആ ബോധ്യം മനസ്സിൽനിന്ന് പോവുന്നില്ല എന്നതാണ്. ഭരണഘടനാ പദവിൽ ഒതുങ്ങിക്കൂടാതെ ഇറങ്ങിക്കളിക്കുന്ന ഒരു ഗവർണ്ണറായി അദ്ദേഹം മാറി. നാഗാലൻഡിലെ സമാന്തര മുഖ്യമന്ത്രിയെന്നാണ് അക്കാലത്ത് രവി അറിയപ്പെട്ടിരുന്നത്.

അക്കാലത്തും നാഗാ സമാധാന ചർച്ചകൾക്ക് കേന്ദ്രത്തിന്റെ ഇടനിലക്കാരനായി. ഇത് രാഷ്ട്രീയ പാർട്ടികൾക്ക് തീരെ പിടിച്ചില്ല. സമാധാനപരമായ ചർച്ചകളിൽ ഏർപ്പെട്ടിരുന്ന നാഗാലാൻഡിലെ കക്ഷികൾക്കിടയിൽ ഇടപെട്ട് രവി സംഘർഷത്തിനു ശ്രമിച്ചെന്നാരോപിച്ച് അദ്ദേഹത്തെ മാറ്റാൻ വിമതസംഘടനയായ നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് ആവശ്യപ്പെട്ടിരുന്നു. ഇന്ന് തമിഴ്‌നാട്ടിൽ നടക്കുന്ന ഗവർണ്ണർ- സർക്കാർ പോരിന്റെ അത്രയൊന്നും വരില്ലെങ്കിലും നാഗാലാൻഡിലും ഭരണകക്ഷി അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ചില മാധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാന്റെ അതേ സമീപനം ആയിരുന്നു രവിക്ക് നാഗാലാൻഡിലും. തങ്ങളുമായി തീരെ സഹകരിക്കാത്ത ധാർഷ്ട്യക്കാരൻ ആയിട്ടാണ്, കൊഹീമയിലെ മാധ്യമ പ്രവർത്തകർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. തമിഴ്‌നാട് ഗവർണ്ണറായി സ്ഥലം മാറിപ്പോകുമ്പോൾ, രാജ്ഭവനിൽ നടന്ന ചടങ്ങ് നാഗാലാൻഡിലെ മാധ്യമ പ്രവർത്തകർ ഒന്നടങ്കം ബഹിഷ്‌ക്കരിക്കയായിരുന്നു!

തമിഴ്‌നാട്ടിലും അടിയോടടി

എവിടെപ്പോയാലും വിവാദം രവിയുടെ കൂടെപ്പിറപ്പാണ്. മധുവിധുകാലം അവസാനിക്കും മുമ്പ് തന്നെ അദ്ദേഹം സ്റ്റാലിൻ സർക്കാറുമായി തെറ്റി. കോയമ്പത്തൂർ കാർ സ്ഫോടനത്തിൽ സംസ്ഥാനത്തിന്റെ പ്രതികരണത്തെ ഗവർണർ വിമർശിച്ചത് വാർത്തയായി. സനാതന ധർമത്തെ പുകഴ്‌ത്തുന്ന രവി സാമുദായിക വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കയാണെന്ന് തമിഴ്‌നാട് സർക്കാർ കുറ്റപ്പെടുത്തുന്നു.

ഏറെക്കുറെ കേരളത്തിലേതിനു സമാനമായ വിവാദമാണ് ഇവിടെയും. തമിഴ്‌നാട് സർവകലാശാലകളിലെ വിസിമാരെ നിയമിക്കാനുള്ള അധികാരം സർക്കാരിനു നൽകുന്ന ബിൽ നിയമസഭ പലതവണ പാസാക്കിയെങ്കിലും ഗവർണർ അനുമതി നൽകിയിട്ടില്ല. ഭരണഘടനാവിരുദ്ധമായ പെരുമാറ്റത്തിന്റെ പേരിൽ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെയുടെ നേതൃത്വത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകിക്കഴിഞ്ഞു.

ഡിഎംകെയും അതിന്റെ സഖ്യകക്ഷികളായ സെക്യുലർ പ്രോഗ്രസിവ് അലയൻസും നൽകിയ നിവേദനത്തിൽ ഗവർണർക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് അധികാരം വിനിയോഗിക്കുന്നതിൽ ഗവർണർ പരാജയപ്പെട്ടു എന്നതാണ് അതിലൊന്ന്. ഗവർണർ നിഷ്പക്ഷനായിരിക്കണം. ഈ ആദർശങ്ങളിൽ വിശ്വാസമില്ലാത്ത ഒരു ഗവർണർ ഭരണഘടനാ പദവി വഹിക്കാൻ യോഗ്യനല്ല. കൂടാതെ രാഷ്ട്രീയത്തിലേക്ക് തിരിയുന്ന ഒരാൾ ഗവർണർ ആകുന്നത് അവസാനിപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടാത്ത ഗവർണർ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സർക്കാരിനെ എതിർക്കുമ്പോൾ അത് ഭരണഘടനാപരമായി വികലമായി മാറുമെന്നും തമിഴ്‌നാട് സർക്കാർ രാഷ്ട്രപതിക്ക് അയച്ച നിവേദനത്തിൽ പറയുന്നു.

ഗവർണ്ണറായിട്ടും തോക്ക് വിടുന്നില്ല

എന്നാൽ ഗവർണ്ണർ പദവി എന്നത് വെറും റബ്ബർ സ്റ്റാമ്പ് അല്ലെന്നും, താൻ ഇരിക്കുമ്പോൾ തോന്ന്യവാസം ചെയ്യാൻ അനുവദിക്കുകയും ഇല്ലെന്നാണ് രവി ഉറച്ച് പറയുന്നത്. ഗവർണറുടെ അനുമതിക്കായി കാത്തിരിക്കുന്നത് തമിഴ്‌നാട് നിയമസഭ പാസാക്കിയ 20 ബില്ലുകളാണ്. നീറ്റ് പരീക്ഷയിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള നിയമസഭ പാസാക്കിയ ബില്ലും ഇതിലുൾപ്പെടുന്നു.

പ്രതിവർഷം ശരാശരി 20 വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ കിട്ടാത്തതിനാൽ തമിഴ്‌നാട്ടിൽ ആത്മഹത്യചെയ്യുന്നുവെന്നാണ് കണക്ക്. പ്ലസ്ടുവരെ ഉയർന്നമാർക്ക് നേടി വിജയിച്ച ടോപ്പർമാർ പോലും നീറ്റിൽ പരാജയപ്പെടുന്നത് പതിവായതോടെയാണ് പരീക്ഷ ഒഴിവാക്കുന്നതിനായി സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. സമ്പന്നരുടെ മക്കൾക്കും സ്വകാര്യകോച്ചിങ്ങിന് പോകുന്ന വിദ്യാർത്ഥികൾക്കും മാത്രമേ നീറ്റ് വിജയം കരസ്ഥമാക്കാനാവൂ എന്നാണ് ഭരണകക്ഷിയായ ഡിഎംകെയുടെയും പ്രതിപക്ഷത്തുള്ള എഐഎഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടേയും പക്ഷം. പാവപ്പെട്ട വിദ്യാർത്ഥികളുടെ അവസരം നീറ്റിലൂടെ ഇല്ലാതാവുകയാണെന്നും ഇവർ പറയുന്നു.

എന്നാൽ നീറ്റ് പരീക്ഷയെ എതിർത്തു കൊണ്ടുള്ള ബിൽ വിദ്യാർത്ഥി വിരുദ്ധമാണെന്നും പോരായ്മകളുണ്ടെന്നും ആരോപിച്ചാണ് ഗവർണർ മടക്കി അയച്ചത്. മഞ്ഞപ്പിത്തം ബാധിച്ചവർ എല്ലാം മഞ്ഞ നിറത്തിൽ കാണുന്നതു പോലെയാണിതെന്നും അദ്ദേഹം ആരോബിച്ചു. ഇന്ത്യയിൽ എല്ലായിടത്തുമുള്ള നീറ്റ് പരീക്ഷ എങ്ങനെയാണ് തമിഴ്‌നാട്ടിൽ മാത്രം പ്രശ്നം ഉണ്ടാക്കുക എന്നും രവി ചോദിക്കുന്നു. ബിൽ തമിഴ്‌നാട് ഗവർണർ തിരിച്ചയച്ചതോടെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി സ്റ്റാലിനും രംഗത്ത് എത്തി. ആടിന് താടിയും സംസ്ഥാനങ്ങൾക്ക് ഗവർണറേയും ആവശ്യമുണ്ടോയെന്നാണ് സ്റ്റാലിന്റെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഗവർണ്ണർക്കെതിരെ വിമർശനം ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ഡിഎംകെ സർക്കാർ രാഷ്ട്രപതിക്ക് നിവേദനം നൽകിയതും. എന്നാൽ, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായി സംസാരിക്കുന്ന ആരുമായും ചർച്ചയ്ക്കില്ലെന്നാണ് തമിഴ്‌നാട് ഗവർണറുടെ നയം.

പക്ഷേ ഒരു കാര്യം ശരിയാണ്. പഴയ തോക്ക് രവിയുടെ പ്രേതം ഇടക്കിടെ അദ്ദേഹത്തിന് കയറിവരുന്നുണ്ട്. തോക്ക് ഉപയോഗിക്കുന്നവരെയെല്ലാം തോക്കുകൊണ്ട് നേരിടണമെന്ന രവിയുടെ പ്രസ്താവന അടുത്തിടെ വൻ വിവാദമായിരുന്നു. അക്രമത്തോട് ഒട്ടും സഹിഷ്ണുത കാണിക്കരുതെന്നും തോക്ക് ഉപയോഗിക്കുന്നവരെ തോക്ക് ഉപയോഗിച്ചു തന്നെ നേരിടണമെന്നുമായിരുന്നു ഗവർണ്ണർ പറഞ്ഞത്. ഇത് മാധ്യമങ്ങൾ ആഘോഷിച്ചു. രാജ്യത്തിന്റെ ചരിത്രം തിരുത്തിയെഴുതണമെന്ന പരാമർശത്തിന്റെ പേരിൽ ഖേദപ്രകടനം നടത്തേണ്ടിയും വന്നു അദ്ദേഹത്തിന്. ഇപ്പോഴിതാ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് ശക്തമായ പിന്തുണയുമായും അദ്ദേഹം രംഗത്ത് എത്തി. ഗവർണ്ണർ പദവി എന്നത് വെറും റബ്ബർ് സ്റ്റാമ്പല്ല എന്ന് രവി പറയുന്നു.

എന്നാൽ ബിജെപി ഇതര സർക്കാറുകൾ ഭരിക്കുന്നിടത്തെല്ലാം ഗവർണ്ണർമാരെ വിട്ട് കുത്തിത്തിരുപ്പ് ഉണ്ടാക്കുകയാണെന്നാണ് സ്റ്റാലിനും കൂട്ടരും പറയുന്നത്. ഗവർണ്ണറായിട്ടും പഴയ തോക്ക് രവിയുടെ മാനസികാവസ്ഥ അദ്ദേഹം കൈവിടുന്നില്ലെന്നും തമിഴ് പത്രങ്ങൾ ആരോപിക്കുന്നു. രണ്ടിലും പാതി സത്യങ്ങൾ ഉണ്ടെന്നാണ് വാസ്തവം.
നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുമ്പോൾ കേരളത്തിലെ സാഹചര്യമല്ല തമിഴ്‌നാട്ടിൽ എന്ന് വ്യക്തമാണ്. കേരളത്തിൽ സിപിഎം നേതാക്കളുടെ അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനുമെതിരെയാണ്, ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പൊരുതുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ താരതമ്യേന മെച്ചപ്പെട്ട ഭരണമാണ് സ്റ്റാലിന്റെ നേതൃത്വത്തിൽ കാഴ്ചവെക്കുന്നത്. അവിടെ ഇടങ്കോലിടുന്ന ഗവർണ്ണർ രവിയുടെ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല എന്നുതന്നെ പറയേണ്ടിവരും.

വാൽക്ഷഷ്ണം: പിണറായിയെ അജിത്ത് ഡോവൽ തോക്ക് ചൂണ്ടിയത് നിഷേധിക്കുന്ന അതേ ശക്തിയോടെ രവി സംഭവം നിഷേധിക്കാൻ സൈബർ സഖാക്കൾക്കും കഴിയുന്നില്ല. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ൻ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. '' അജിത് ഡോവലിനെ ഒരിക്കൽ താൻ തലശ്ശേരിയിൽ കണ്ടിട്ടുണ്ട്. അന്ന് ഒരു സ്‌കൂളിനു മുന്നിൽ ഞങ്ങൾ സമരത്തിനു നിൽക്കുമ്പോൾ ഡോവൽ അവിടെ ജീപ്പിൽ വന്നിറങ്ങി. നിങ്ങൾ എന്തിനാ ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചു. പഠിപ്പുമുടക്കാനാണെന്ന് മറുപടി നൽകിയപ്പോൾം നിങ്ങളെ കണ്ടാൽ ഇവിടെ പഠിക്കുന്നവരാണെന്ന് തോന്നുന്നില്ലോയെന്ന് പറഞ്ഞു. ഞാൻ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പ്രശ്‌നമൊന്നുമുണ്ടാക്കരുതെന്ന് പറഞ്ഞ് അദ്ദേഹം പോയി. വേറെ ഒരു ഓർമ്മയുമില്ല.പിണറായിക്കെതിരായ പ്രചാരണം ഡോവൽ തന്നെ നിഷേധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്.'പിണറായി വിജയൻ എന്ന വ്യക്തിയാണ് ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് അറിയാം.ഞാൻ അജിത് ഡോവലാണെന്നും അറിയാം. അല്ലാതെ ഒന്നുമറിയില്ല ' എന്നാണ് ഡോവൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്''. - കോടിയേരി ചൂണ്ടിക്കാട്ടി. പക്ഷേ രവി സംഭവത്തിൽ പാർട്ടിയും ഒന്നും പ്രതികരിച്ചിട്ടില്ല.