കാൺപൂർ: അദ്ധ്യാപകൻ വഴക്ക് പറഞ്ഞതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിൽ ഇന്നലെയാണ് സംഭവം. കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ശിവാനി എന്നു പേരുള്ള വിദ്യാർത്ഥിനിയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്നത്.

കാൺപൂരിലെ കന്റോൺമെന്റ് ബോർഡ് സ്‌കൂളിലാണ് സംഭവം. ക്ലാസിന് മുന്നിൽ നിൽക്കുകയായിരുന്ന ശിവാനിയോട് അദ്ധ്യാപകനായ ഘനശ്യാം വഴക്ക് പറയുകയും 'നിനക്ക്, ഞാൻ സ്‌കൂളിൽ കിടക്ക കൊണ്ട് തരണോ?' എന്ന് ചോദിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ മനംനൊന്ത വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

പരിക്കേറ്റ് ആശുപത്രിയിലായ വിദ്യാർത്ഥിനി ഘനശ്യാമിനെതിരെ മൊഴി നൽകി. ഈ അദ്ധ്യാപകൻ തന്നെ സ്‌കൂളിൽ വച്ച് നിരന്തരം അപമാനിക്കാറുണ്ടായിരുന്നെന്ന് വിദ്യാർത്ഥിനി പറഞ്ഞു. പലപ്പോഴും നിസാര കുറ്റത്തിന് പോലും ക്ലാസ് മുറിയുടെ പുറത്ത് മണിക്കൂറുകളോളം നിർത്തും. പല തവണ പ്രധാനാദ്യാപകനോട് പരാതി പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും വിദ്യാർത്ഥിനി കൂട്ടിച്ചേർത്തു.

എന്നാൽ, വിദ്യാർത്ഥിനിയുടെ ആരോപണങ്ങൾ ഘനശ്യാം നിഷേധിച്ചു. ക്ലാസ് മോണിറ്ററായ ശിവാനിയുടെ പല തട്ടിപ്പുകളും താൻ പിടികൂടിയെന്നും ഇതേ കുറിച്ച് പ്രധാന അദ്ധ്യാപകന് പരാതി നൽകിയിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. ശിവാനി അദ്ധ്യാപകരോട് എപ്പോഴും ധിക്കാരത്തോടെ സംസാരിക്കും.

അവളെ പല തവണ താൻ പ്രിൻസിപ്പാളിന്റെ അടുത്തേക്ക് കൊണ്ടു പോയിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. കന്റോൺമെന്റ് ബോർഡ് സ്‌കളിലെ പ്രധാന അദ്ധ്യാപികായ നീത അദ്ധ്യാപകനെ പിന്താങ്ങി. അദ്ധ്യാപകരോടുള്ള ശിവാനിയുടെ സമീപനം ശരിയല്ലെന്ന് ഇവർ അഭിപ്രായപ്പെട്ടു. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.