ചണ്ഡീഗഢ്: പട്ടാപ്പകൽ കാറിൽ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ. ശേഷിക്കുന്ന മൂന്ന് പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ജിംനേഷ്യത്തിൽനിന്ന് മടങ്ങുകയായിരുന്ന യുവതിയെയാണ് നാലംഗസംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഹരിയാണയിലെ യമുന നഗറിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

ജിംനേഷ്യത്തിൽ നിന്നിറങ്ങി യുവതി കാറിൽ കയറിയ ഉടനെയാണ് പ്രതികൾ എത്തിയത്. യുവതി ജിംനേഷ്യത്തിൽനിന്ന് തിരികെവരുന്നതുവരെ ഇവർ സമീപത്ത് കാത്തുനിൽക്കുകയായിരുന്നു. കാറിൽ കയറിയതിന് പിന്നാലെ സംഘത്തിലെ ചിലർ കാറിനടുത്തേക്ക് നടന്നുനീങ്ങുകയും ഡോറുകൾ തുറന്ന് കാറിനുള്ളിൽ അതിക്രമിച്ചുകയറുകയും ചെയ്തു.

എന്നാൽ, യുവതി ഇവരെ പ്രതിരോധിക്കുകയും ബഹളംവെയ്ക്കുകയും ചെയ്തതോടെ പ്രതികളെല്ലാം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്നുപേർ കാറിനടുത്തേക്ക് നീങ്ങുന്നതും പിന്നീടുണ്ടായ സംഭവങ്ങളും ദൃശ്യങ്ങളിൽ വ്യക്തമാണ്.

യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഒരു പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലുള്ള മൂന്നുപേർക്ക് പുറമേ മറ്റൊരാൾ കൂടി സംഘത്തിലുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.

കേസിലെ ബാക്കി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്റെ കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും യമുന നഗർ പൊലീസ് പറഞ്ഞു.