ന്യൂഡൽഹി:ഡൽഹിയിൽ മണിക്കൂറുകൾക്കുള്ളിൽ പാർട്ടി മാറി എ.എ.പിയിലേക്ക് പോയ കോൺഗ്രസ് നേതാക്കൾ തിരികെയെത്തി.ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു നേതാക്കളുടെ കൂറുമാറ്റം.ഡൽഹി കോൺഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദി, മുസ്തഫാബാദിൽ നിന്ന് വിജയിച്ച കൗൺസിലർ സബില ബീഗം, ബ്രിജ്പുരിയിൽ നിന്ന് വിജയിച്ച നസിയ ഖാത്തൂൻ എന്നിവരാണ് കോൺഗ്രസിൽ തിരിച്ചെത്തിയത്.

എന്നാൽ പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മണിക്കൂറുകൾക്കകം തിരികെയെത്തിയ അലി മെഹ്ദി താൻ രാഹുൽ ഗാന്ധിയുടെ പ്രവർത്തനകനാണെന്നാണ് പ്രതികരിച്ചത്.സ്ഥാനങ്ങൾ ആവശ്യമില്ലെന്നും താൻ ചെയ്ത തെറ്റിന് രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും ജനങ്ങളോടും മാപ്പ് പറയുന്നതായും മെഹ്ദി പറഞ്ഞു.

കൂറുമാറാനുള്ള തീരുമാനത്തിനെതിരെ വിമർശനം ശക്തമാകുകയും മുസ്തഫാബാദിൽ പ്രവർത്തകരുടെ പ്രതിഷേധം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് പാർട്ടിയിലേക്ക് തിരിച്ചുവരുന്നുവെന്ന് വ്യക്തമാക്കി മെഹ്ദി രംഗത്തെത്തിയത്.യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ ചുമതലയുള്ള മനു ജെയിൻ ഉൾപ്പടെ മെഹ്ദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.ഡൽഹിയിൽ നടത്തിയ പ്രത്യേക വാർത്താസമ്മേളനത്തിലായിരുന്നു കോൺഗ്രസ് വിട്ടുവന്ന നേതാക്കൾക്ക് എ.എ.പി അംഗത്വം നൽകിയത്. ഇതിന് മണിക്കൂറുകൾക്കകം നേതാക്കൾ തിരിച്ചുവരികയാണെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു.

15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചായിരുന്നു ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരണം എ.എ.പി പിടിച്ചെടുത്തത്.250 വാർഡുകളിൽ 134 ഇടത്താണ് എ.എ.പ വിജയിച്ചത്.104 ഇടത്തായിരുന്നു ബിജെപിയുടെ ജയം.കോൺഗ്രസ് ഒമ്പത് ഇടങ്ങളിലാണ് വിജയിച്ചത്.