അമരാവതി:ആന്ധ്രാപ്രദേശിൽ വിവാഹസംഘത്തിന്റെ വാഹനം മറിഞ്ഞ് 6 പേർ മരിച്ചു.ചിറ്റൂർ ജില്ലയിൽ വിവാഹ സംഘം സഞ്ചരിച്ച ട്രാക്ടർ കുഴിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.അപകടത്തിൽ 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.പുത്തലപ്പാട്ട് മണ്ഡലത്തിലെ ലക്ഷ്മയ്യ ഊരു ഗ്രാമത്തിന് സമീപം ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.മരിച്ചവരിൽ ട്രാക്ടർ ഡ്രൈവറും രണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.

രാത്രിയോടെ നടന്ന അപകടത്തിന്റെ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.വ്യാഴാഴ്ച രാവിലെ നിശ്ചയിച്ചിരുന്ന വിവാഹത്തിനായി വരനുമായുള്ള വിവാഹ പാർട്ടി ഐരാല മണ്ഡലിലെ ബലിജപ്പള്ളി ഗ്രാമത്തിൽ നിന്ന് ജെട്ടിപ്പള്ളി ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. അമിത വേഗത കാരണം ട്രാക്ടറിന് നിയന്ത്രണം നഷ്ടപ്പെട്ടതായി രക്ഷപ്പെട്ടവർ പൊലീസിനോട് പറഞ്ഞു. സുരേന്ദർ റെഡ്ഡി (52), വസന്തമ്മ (50), റെഡ്ഡമ്മ (31), തേജ (25), വിനിഷ (3), ദേശിക (2) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരെ ചിറ്റൂർ, തിരുപ്പതി, വെല്ലൂർ ആശുപത്രികളിലേക്ക് മാറ്റി.വരൻ ഹേമന്ത് കുമാറും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.ജെട്ടിപ്പള്ളി ഗ്രാമത്തിലെ ഭുവനേശ്വരിയുമായുള്ള വിവാഹം വ്യാഴാഴ്ച രാവിലെ നിശ്ചയിച്ചിരുന്നു. ചിറ്റൂർ ജില്ലാ കലക്ടറും പൊലീസ് സൂപ്രണ്ടും ചിറ്റൂരിലെ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി.