താനെ: 'അന്നപൂരണി' എന്ന സിനിമയുമായി ബന്ധപ്പെട്ട് നയൻതാരക്കെതിരെ വിണ്ടും കേസ്. നയൻതാരയ്ക്കും മറ്റ് എട്ട് പേർക്കെതിരെ താനെ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത 'അന്നപൂരണി' എന്ന ചിത്രത്തിൽ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ചില രംഗങ്ങൾ ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് കേസ് എടുത്തത്. മീരാ-ഭയാന്ദർ സ്വദേശിയായ 48 കാരൻ നൽകിയ പരാതിയിലാണ് താനെ ജില്ലയിലെ നയാ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സിനിമ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയിലുണ്ട്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ചിത്രത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് നെറ്റ്ഫ്ലിക്സിൽ നിന്ന് സിനിമ നീക്കം ചെയ്തു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 153-എ, 295-എ , 505 (2), 34 തുടങ്ങിയ വകുപ്പുകൾ ചുമത്തി താരത്തിനും നിർമ്മാതാവും ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി താനെ പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസം മുംബൈയിലും രണ്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ശ്രീരാമനും സീതയും മാംസാഹാരം കഴിച്ചിരുന്നുവെന്ന തരത്തിലുള്ള സംഭാഷണം വിവാദമായതിനെ തുടർന്ന് സിനിമ നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തിരുന്നു. ദക്ഷിണ മുംബൈയിലെ ലോകമാന്യ തിലക് മാർഗ് പൊലീസ് സ്റ്റേഷനിലും ഓഷിവാര പൊലീസ് സ്റ്റേഷനിലും പരാതികൾ ലഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം ആരംഭിച്ചെന്ന് മുംബൈ പൊലീസ് അറിയിച്ചു.