ഹൈദരാബാദ്: ഭരണകക്ഷിയായ ടി.ആർ.എസിന്റെ നാല് എംഎ‍ൽഎമാരെ പണം നൽകി പാർട്ടിമാറ്റാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്നുണ്ടായ കേസ് സിബിഐക്ക് വിടണമെന്ന ബിജെപി ആവശ്യത്തിന് പിന്നാലെ കേന്ദ്ര ഏജൻസിക്ക് കടിഞ്ഞാണിട്ട് ചന്ദ്രശേഖർ റാവു സർക്കാർ.എംഎ‍ൽഎ മാർക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് രണ്ടു സ്വാമിമാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.ഇതിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദർ റെഡ്ഡി ഹൈക്കോടതിയിൽ നൽകിയ കേസ് പരിഗണിക്കുമ്പോഴാണ് അനുമതി പിൻവലിച്ച കാര്യം സർക്കാർ കോടതിയെ അറിയിച്ചത്.

ഇതോടെ സംസ്ഥാന സർക്കാരിന്റെ അധികാര പരിധിക്കുള്ളിൽ വരുന്ന വിഷയങ്ങളിൽ സിബിഐ. അന്വേഷണത്തിനുള്ള പൊതുസമ്മതമാണ് ടി.ആർ.എസ് സർക്കാർ പിൻവലിച്ചിരിക്കുന്നത്.ഇക്കാര്യം ശനിയാഴ്ച സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും ഞായറാഴ്ചയാണ് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്.ഉത്തരവ് പുറത്തിറങ്ങിയതോടെ സർക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനത്തിന്റെ അധികാര പരിധിക്കുള്ളിലെ ഒരു വിഷയത്തിലും സിബിഐ.ക്ക് അന്വേഷണം നടത്താനാവില്ല.

ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള പൊതുസമ്മതമാണ് സർക്കാർ പിൻവലിച്ചിരിക്കുന്നത്.ഇത്തരത്തിൽ അനുമതി പിൻവലിക്കുന്ന പത്താമത്തെ സംസ്ഥാനമാണ് തെലങ്കാന.കേരളം,പശ്ചിമ ബംഗാൾ, പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ഝാർഖണ്ഡ്, മിസോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ സിബിഐക്കുള്ള പൊതുസമ്മതം പിൻവലിച്ചിട്ടുള്ളത്. ബിഹാറിലും സമ്മതം പിൻവലിക്കാനുള്ള നീക്കം ചർച്ചകളിലാണ്.