ബംഗളൂരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് നേതാവിന്റെ സഹോദരന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപ കണ്ടെടുത്തു. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. വീടിനു സമീപത്തെ മരത്തിന് മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

മൈസൂരുവിലെ കോൺഗ്രസ് നേതാവ് അശോക് കുമാർ റായിയുടെ സഹോദരൻ സുബ്രഹ്‌മണ്യ റായിയുടെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. മരത്തിന്റെ മുകളിൽ കെട്ടുകളാക്കി വച്ചിരിക്കുന്ന പണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മൈസുരു പുത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് അശോക് കുമാർ.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ വിവിധ ഏജൻസികൾ ഇതുവരെ 110 കോടി രൂപ പിടിച്ചെടുത്തുവെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ അറിയിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ഷൻ കമ്മിഷനും പൊലീസും വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്.

പണമിടപാടുമായി ബന്ധപ്പെട്ട് 2,346 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലീസും വ്യാപക തിരച്ചിലാണ് നടത്തുന്നത്. മെയ്‌ പത്തിനാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മെയ്‌ 13ന് ഫലം പ്രഖ്യാപിക്കും.