മുംബൈ: അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 50 കോടി രൂപയുടെ 7.9 കിലോ ഹെറോയിനുമായി രണ്ട് സിംബാബ്വെ സ്വദേശികൾ പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) മുംബൈ സോണൽ യൂനിറ്റാണ് എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് വന്ന പുരുഷനെയും സ്ത്രീയെയും അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് പാക്കറ്റുകൾ ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പരിശോധനക്കിടെ ബാഗിൽ നിന്ന് കണ്ടെത്തിയ ഇളം തവിട്ട് പൊടി ശാസ്ത്രീയ പരിശോധന നടത്തുകയായിരുന്നു. ബാഗിൽ നിന്ന് കിട്ടിയത് മയക്കുമരുന്നാണെന്ന് സ്ഥിരീകരിച്ചതോടെ ഇരുവരെയും അറസ്റ്റ് ചെയ്ത് പ്രത്യേക കോടതിയിൽ ഹാജരാക്കി. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു