മംഗളൂരു: വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇന്ന് മൈസൂരുവിൽ നിന്ന് പുറത്തുവന്നത്. പോറ്റി വളർത്താനുള്ള വിഷമം കാരണം ഒന്നരവയസായ മകനെ കായലിൽ പിതാവ് എറിഞ്ഞുകൊന്നു. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തു.

മൈസൂരു പെരിയപട്ടണ നഗരത്തിന് സമീപം മാക്കോട് ഗ്രാമത്തിലാണ് സംഭവം. പ്രതി ഗണേശിനെ(40) പൊലിസ് പിടികൂടി ഗണേശിന്റെ ഭാര്യ ലക്ഷ്മി പ്രസവത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഗണേശിന്റെ അമ്മയാണ് കൊല്ലപ്പെട്ട കുമാർ എന്ന കുട്ടിയെയും രണ്ടു സഹോദരിമാരെയും വളർത്തി വന്നത്. ഭാര്യയുടെ മരണത്തോടെ പെൺകുട്ടികളെ അമ്മ അഞ്ജനാമ്മയെ ഏൽപിച്ച് മകനുമായി ഗണേശ് നാട് വിട്ട് ബംഗളുരുവിലേക്ക് പോയിരുന്നു.

കുറച്ചുകാലങ്ങൾക്ക് ശേഷം വീണ്ടും എത്തി മാതാവിനും കുട്ടികൾക്കുമൊപ്പം താമസിച്ചുവരികയായിരുന്നു. നാല് ദിവസം മുമ്പ് മാതാവുമായി വഴക്കിട്ട് ഒന്നര വയസ്സുള്ള മകനെ മറ്റൊരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. രണ്ടുദിവസം മുമ്പ് ഇയാൾ വീണ്ടും വീട്ടിൽ തിരിച്ചെത്തി. അതേസമയം മകനെ കൊണ്ടുവരാത്തതിനെ മാതാവ് ചോദ്യം ചെയ്തിരുന്നു. കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചതോടെ നാട്ടുകാരും കുട്ടിയെ തേടി അന്വേഷണം ആരംഭിച്ചു.

പിന്നീട് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കായലിൽ കണ്ടെത്തിയ ഗ്രാമവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച ഗണേശിനെ ബുധനാഴ്ചയാണ് പൊലീസ് പിടികൂടിയത്. കുട്ടിയെ പരിപാലിക്കാൻ കഴിയാതെ വന്നതിനെ തുടർന്നാണ് എറിഞ്ഞുകൊന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് ഊർജിതമായ അന്വേഷണം നടത്തുകയാണ്.