ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലക്കെതിരെ നടത്തിയ അപകീർത്തി പ്രസ്താവനയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടും രാജ്യസഭാ അംഗമായ സഞ്ജയ് സിംഗിനോടും നേരിട്ട് ഹാജരാവാൻ നിർദ്ദേശം നൽകി അഹ്മദാബാദ് കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര വിവരാവകാശ ഉത്തരവിനെ റദ്ദാക്കിയതിലാണ് ഗുജറാത്ത് സർവകലശാലക്കെതിരെ പ്രസ്താവനകൾ നടത്തിയത്.

ഇതിനെതിരെ ക്രിമിനൽ അപകീർത്തി കേസ് ചുമത്തി കെജ്രിവാളിനും സഞ്ജയ് സിംഗിനുമെതിരെ കേസ് എടുത്തിരുന്നു. ഗുജറാത്ത് സർവകലാശാല രജിസ്ട്രാർ പിയൂഷ് പട്ടേൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് കോടതി നേരിട്ട് ഹാജരാവാൻ നിർദേശിച്ചത്. പ്രസ്താവനകൾ നടത്തിയത് കെജ്രിവാളിന്റെ വ്യക്തിഗത താല്പര്യങ്ങൾക്കനുസരിച്ചാണെന്നും അതിനാൽ കേസിന്റെ തലകെട്ടിൽ നിന്നും കെജ്രിവാളിന്റെ ഒപ്പമുള്ള 'മുഖ്യമന്ത്രി' എന്ന പദം ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു.

മോദിയുടെ വിദ്യാഭ്യാസ യോഗ്യതകൾ പങ്കുവെക്കണമെന്ന് സർവകലാശാലയോട് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമീഷൻ ഉത്തരവ് റദ്ദാക്കിയതിന്റെ പിന്നാലെയാണ് കെജ്രിവാളും സഞ്ജയ് സിംഗും സർവകലാശാലക്കെതിരെ പ്രസ്താവനകൾ ഉന്നയിച്ചത്. വാർത്താസമ്മേളനങ്ങളിലും ട്വിറ്ററുകളിലും ഇതേ സംബന്ധിച്ച പ്രസ്താവനകൾ സർവകലാ ശാലയെ ലക്ഷ്യമിട്ടുകൊണ്ടാണ് എന്നതായിരുന്നു പരാതി.