ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് വൻ പ്രതിസന്ധിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടാർ പാർട്ടി വിട്ടു. ശനിയാഴ്ച അർധരാത്രി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം.

കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ രാത്രിയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയായിരുന്നു പൊടുന്നനെയുള്ള രാജി പ്രഖ്യാപനം. എംഎൽഎ സ്ഥാനവും രാജി വയ്ക്കുകയാണെന്ന് ജഗദീഷ് ഷെട്ടാർ അറിയിച്ചു. തെരഞ്ഞെടുപ്പിൽ താൻ ഉറപ്പായും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൃദയഭാരത്തോടെ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയാണ്. ഈ പാർട്ടി കെട്ടിപ്പടുത്തതും വളർത്തിയതും ഞാനാണ്. പാർട്ടിയിൽ നിന്ന് രാജിവയ്ക്കാനുള്ള സാഹചര്യം ചില നേതാക്കൾ തന്നെ സൃഷ്ടിച്ചതാണെന്നും ഷെട്ടാർ പറഞ്ഞു. അതേസമയം, ഷെട്ടാറിന്റെ മണ്ഡലത്തിൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.