ന്യൂഡൽഹി: ഡൽഹിയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയിൽ വൻ സുരക്ഷാവീഴ്ച. ഗവർണർ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ സ്‌കോർപ്പിയോ ഇടിച്ചു കയറ്റാൻ ശ്രമിച്ചു. ഇന്നലെ രാത്രി നോയിഡയിൽ വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ടുകൾ.

നോയിഡയിൽ നിന്ന് ഡൽഹിയിലേക്ക് വരുന്നതിനിടെ രാത്രി പത്തുമണിയോടെയാണ് സംഭവം ഉണ്ടായത്. ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള കറുത്ത സ്‌കോർപ്പിയോ ആണ് ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറാൻ രണ്ടുതവണ ശ്രമിച്ചത്. യുപി പൊലീസും ഡൽഹി പൊലീസും ആംബുലൻസും ഉൾപ്പെയുണ്ടിയിരുന്ന ഗവർണറുടെ വാഹനവ്യൂഹം സഞ്ചരിച്ച് കൊണ്ടിരിക്കെ എതിർദിശയിലൂടെ ഓവർടേക്ക് ചെയ്താണ് കാറിൽ ഗവർണർ ഇരിക്കുന്ന ഭാഗത്തേക്ക് വാഹനം ഇടിച്ചുകയറ്റാനായി ശ്രമിച്ചത്.

കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാനായത്. വാഹനം ഓവർടേക്ക് ചെയ്തപ്പോൾ രണ്ടുതവണയും വാഹനം വലതുഭാഗത്തേക്ക് വെട്ടിച്ചുമാറ്റുകയായിരുന്നു. സംഭവസമയത്ത് യുവാക്കൾ മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.