കവരത്തി: ലക്ഷദ്വീപിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ശരിവെച്ചു സുപ്രീം കോടതി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയ ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. നയപരമായ കാര്യങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്. മീനും മുട്ടയും നിലനിർത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഈ നിയന്ത്രണങ്ങൾ ഏറെ വിവാദമായിരുന്നു. മാത്രമല്ല, വലിയ സമരങ്ങൾക്ക് വരെ ലക്ഷദ്വീപ് സാക്ഷിയായ സംഭവം കൂടിയാണിത്. നേരത്തെ ഇത് സംബന്ധിച്ചുള്ള വിശദീകരണം സുപ്രീം കോടതി ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നടക്കം തേടിയിരുന്നു. ഇതിനെതിരെയുള്ള പൊതുതാല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയിലേക്ക് ഹർജി എത്തിയത്. ഭരണകൂടത്തിന്റെ നയപരമായ തീരുമാനമാണിതെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയിരിക്കുന്നത്.