ന്യൂഡൽഹി: മദ്യനയക്കേസിൽ സിബിഐ. അറസ്റ്റുചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും എ.എ.പി. എംഎ‍ൽഎ.യുമായ മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി. ജാമ്യഹർജി പരിഗണിക്കുന്നത് മാർച്ച് പത്തിലേക്ക് മാറ്റി. സിബിഐ.യുടെ ആവശ്യം പരിഗണിച്ചാണ് റോസ് അവന്യൂ കോടതി കസ്റ്റഡി അനുവദിച്ചത്.

ഡൽഹിയിലെ മദ്യനയം സംബന്ധിച്ച അഴിമതിക്കേസിൽ കഴിഞ്ഞ ഞായറാഴ്ചയാണ് മനീഷ് സിസോദിയയെ സിബിഐ. അറസ്റ്റുചെയ്യുന്നത്. എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യം തേടി സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ ശനിയാഴ്ച വാദം കേട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാർച്ച് പത്തിലേക്ക് മാറ്റി.

അതേസമയം മൂന്നുദിവസംകൂടി കസ്റ്റഡിയിൽ വേണമെന്നായിരുന്നു സിബിഐ. റോസ് അവന്യൂ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രണ്ടുദിവസംകൂടി നീട്ടിനൽകാൻ കോടതി അനുമതി നൽകുകയായിരുന്നു.

ഒരേ ചോദ്യം തന്നെ ഉദ്യോഗസ്ഥർ ഒമ്പതു മണിക്കൂറോളം ചോദിക്കുന്നുവെന്നും സിസോദിയ കോടതിയെ അറിയിച്ചു. ഇതോടെ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.

അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും നീണ്ട മണിക്കൂറുകൾ ചോദ്യം ചെയ്ത് മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും മനീഷ് സിസോദിയ കസ്റ്റഡി കാലാവധി നീട്ടുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരുന്നു.

രാവിലെ 10 മുതൽ വൈകീട്ട് എട്ടുവരെ തന്നെ ചോദ്യംചെയ്തുകൊണ്ടിരിക്കുന്നു. വീട്ടിൽ ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണ് തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കണമെന്ന ആവശ്യം സിസോദിയ കോടതിയിൽ ഉന്നയിച്ചത്.