ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ പരോക്ഷമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീകൃഷ്ണൻ കുചേലനിൽനിന്ന് അവൽപ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കിൽ കൃഷ്ണനും അഴിമതിക്കാരനാവുമായിരുന്നു എന്നായിരുന്നു മോദിയുടെ പറഞ്ഞത്. ഇത് സുപ്രീംകോടതിയെ ഉദ്ദേശിച്ചാണെന്നാണ് മാധ്യമ വാർത്തകൾ.

ആരെങ്കിലും ഇത് വീഡിയോ സഹിതം പൊതുതാൽപര്യ ഹർജി നൽകിയാൽ അത് കോടതി അഴിമതിയാണെന്ന് വിധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വരൂപിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ട് കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. പദ്ധതി ഭരണഘടനാവിരുദ്ധമെന്നും പേരു വെളിപ്പെടുത്താതെയുള്ള സംഭാവനാരീതി, ആരാണ് പാർട്ടികൾക്കു പണം നൽകുന്നതെന്നറിയാൻ പൗരർക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.

2016ൽ നോട്ടുനിരോധനത്തിന് തൊട്ടുപിന്നാലെയാണ് നിയമഭേദഗതിവഴി കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്. 2017ൽ ധനനിയമം, ജനപ്രാതിനിധ്യനിയമം, വിദേശ സംഭാവന നിയന്ത്രണനിയമം, റിസർവ് ബാങ്ക് നിയമം, ആദായനികുതി നിയമം എന്നിവ തിരക്കിട്ട് ഭേദഗതി ചെയ്താണ് ഇതിനു കളമൊരുക്കിയത്.