പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ പ്രണയ ബന്ധം എതിർത്തതിന് സഹോദരനെ പെൺകുട്ടിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. അഞ്ചാംക്ലാസ് വിദ്യാർത്ഥിയായ അനുരാഗ് യാദവാ(12)ണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനുരാഗിന്റെ സഹോദരിയെയും സുഹൃത്തിനെയും സഹായിയേയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ പ്രണയബന്ധത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കുമെന്ന് അനുരാഗ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

വ്രതത്തിലായതിനാൽ മാംസാഹാരം കഴിച്ചതിന് അനുരാഗിനെ പിതാവ് ശകാരിച്ചിരുന്നു. പിതാവിന്റെ ദേഷ്യത്തിൽ നിന്നും രക്ഷിക്കാനെന്ന വ്യാജേന പെൺകുട്ടി സഹോദരനുമായി സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്ക് വന്നു. കുട്ടികൾ തിരിച്ചെത്താത്തതിനെതുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചലിനൊടുവിൽ ബോധരഹിതനായി നിലത്തുകിടക്കുന്ന അനുരാഗിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. ചോദ്യം ചെയ്യലിൽ സുഹൃത്തും സഹായിയും ചേർന്ന് സഹോദരനെ മർദിച്ചതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയേയും 17 വയസുള്ള സുഹൃത്തിനേയും സഹായിയേയും അറസ്റ്റുചെയ്തതായും പ്രായപൂർത്തിയാവാത്തതിനാൽ ഇവരെ ജുവനൈൽ ഹോംമിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു.