ന്യൂഡൽഹി: ഡൽഹിയിൽ യുവതിയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനായ ജഗേന്ദർ ശർമയുടെ ഭാര്യ വർഷ ശർമ(27)യെയും 4ഉം 2ഉം വയസ് പ്രായമുള്ള രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള വസ്തു കൊണ്ട് കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു 3 പേരുടെയും മൃതദേഹങ്ങൾ.

മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയും ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് ജഗേന്ദർ വീട്ടിലുണ്ടായിരുന്നില്ല. ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.

നിരവധി തവണ വിളിച്ചിട്ടും യുവതിയെയും കുട്ടികളെയും കാണാത്തതിനാൽ അയൽക്കാരാണ് പൊലീസിൽ വിവരമറിയിക്കുന്നത്. വാതിൽ അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് പൂട്ട് തകർത്ത് അകത്തുകടന്നപ്പോഴാണ് യുവതിയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

2017ലാണ് വർഷയും ജഗേന്ദറും വിവാഹിതരാകുന്നത്. മകളുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് വർഷയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഇയാൾ യുവതിയെ ഉപദ്രവിക്കുമായിരുന്നുവെന്നും വർഷയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.