ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ബലാത്സംഗ ശ്രമം എതിർത്ത പതിനാലുകാരിക്കെതിരെ ആസിഡ് ആക്രമണം. അടുത്ത ബന്ധുകൂടിയായ യുവാവാണ് പെൺകുട്ടിയുടെ വായിലും മുഖത്തും ആസിഡ് ഒഴിക്കുകയും കഴുത്തറുക്കുകയും ചെയ്തത്. കുട്ടിയുടെ നില അതീവഗുരുതരമാണ്.

നെല്ലൂർ ചെമുഡുഗുണ്ടയിലെ നക്കാല ഗിരിജൻ കോളനിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അച്ഛനമ്മമാർ ജോലിക്ക് പോയിരുന്നതിനാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കടന്ന പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത് കുട്ടി ചെറുത്തു.

ടോയ്ലറ്റ് വൃത്തിയാക്കാൻ വച്ചിരുന്ന ആസിഡ് ഇയാൾ പെൺകുട്ടിയുടെ മുഖത്തൊഴിച്ചു. അലറിവിളിച്ചതോടെ പ്രതി കൈയിൽ കരുതിയ കത്തിയുപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്തശേഷം രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ചുകിടന്ന കുട്ടിയെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ മുഖത്താകെ ഗുരുതരമായി പൊള്ളലേറ്റു.