ന്യൂഡൽഹി: ഇരുന്നൂറു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഡൽഹി പൊലീസ്. ബുധനാഴ്ച ഡൽഹിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. കേസിൽ അറസ്റ്റിലായ ബംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ജാക്വിലിൻ ഫെർണാണ്ടസിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന വ്യവസായിയുടെ ഭാര്യയിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്. ചന്ദ്രശേഖറും ജാക്വലിനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് അന്വേഷണ നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ നേരത്തെ ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

മലയാളി നടിയും മോഡലുമായ ലീനാ മരിയാ പോളിന്റെ പങ്കാളിയായിരുന്നു സുകേഷ്. ഈ കേസിൽ ലീനാ മരിയ പോളിനെ നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മുൻ ഫോർട്ടിസ് ഹെൽത്ത്‌കെയർ പ്രമോട്ടർ ഷിവിന്ദർ സിങിന്റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു.

അതേസമയം, നടിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിന്റെ വെളിപ്പെടുത്തൽ. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്ന് അഭ്യർത്ഥിച്ച് ജാക്വിലിൻ രംഗത്തെത്തിയിരുന്നു.