അഹമ്മദാബാദ്: ശുചിമുറിയിൽ മുതലയെ കണ്ടെത്തിയതിനെ തുടർന്ന് പരിഭ്രാന്തിയിലായി വീട്ടുകാർ. നാലടി നീളമുള്ള മുതലയാണ് വീടിന്റെ ശുചിമുറിയിൽ കയറിയത്. ഗുജറാത്തിലെ ആനന്ദിലാണ് സംഭവം. തുടർന്ന് വനംവകുപ്പ് മുതലയെ രക്ഷപ്പെടുത്തി കുളത്തിൽ വിട്ടു.

ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ സോജിത്രയിലെ ഖരകുവ എക്സ്റ്റൻഷനിലെ ഖോഡിയാർ മാതാജി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ ശുചിമുറിയിലാണ് മുതല കയറിയത്. സമീപത്തെ കുളത്തിൽ നിരവധി മുതലകളുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ, മുതലകൾ ആരെയും ഉപദ്രവിച്ചതായി റിപ്പോർട്ടില്ല. സോജിത്രയിലെ ഖരകുവ പ്രദേശത്ത് ഇടയ്ക്കിടെ മുതലകളെ കാണാറുണ്ടെന്നും എന്നാൽ ആദ്യമായാണ് മുതല ഒരു വീടിന്റെ ശുചിമുറിയിൽ കയറിയതെന്നും പ്രദേശവാസികൾ പറഞ്ഞു.

പുലർച്ചെ അഞ്ച് മണിയോടെ വീട്ടിലെ ആൾ ശുചിമുറിയിൽ കയറിയപ്പോഴാണ് മുതലയെ കണ്ട് ഭയന്നോടിയത്. വിവരം പരന്നതോടെ ഗ്രാമവാസികൾ ഭീതിയിലായി. വിവരം വനംവകുപ്പിനെ ഉടൻ അറിയിച്ചു. അധികം താമസിക്കാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുതലയെ പുറത്തെത്തിട്ടു.

ഫോറസ്റ്റ് കൺസർവേഷൻ ഡെപ്യൂട്ടി ഓഫീസറുടെ നേതൃത്വത്തിലാണ് മുതലയെ പിടികൂടിയത്. രാവിലെസോജിത്രാകയിലെ ഖരാകുവ പ്രദേശത്തുള്ള ഉഡേസിങ് റാത്തോഡിന്റെ വീടിന്റെ ടോയ്ലറ്റിൽ മുതല കയറിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഉടനെ പ്രത്യേക ഫോറസ്റ്റ് ടീം സ്ഥലത്തെത്തി. അരമണിക്കൂറിനുള്ളിൽ മുതലയെ രക്ഷപ്പെടുത്തി കുളത്തിൽ വിട്ടെന്നും അദ്ദേഹം പറഞ്ഞു