ഒഡിഷ: രാഷ്ട്രപതിയായ ശേഷം ദ്രൗപദി മുർമു ആദ്യമായി സ്വന്തം സംസ്ഥാനത്തെത്തി. പുരിയിലെ പ്രസിദ്ധമായ ജഗന്നാഥക്ഷേത്രത്തിൽ രാഷ്ട്രപതി ദർശനം നടത്തി. ഒരു കിലോമീറ്റർ വരുന്ന ഗ്രാൻഡ് റോഡിലൂടെ മകൾ ഇതിശ്രീയോടൊപ്പം നടന്നാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രകവാടത്തിലെ അരുണസ്തംഭത്തിൽ തൊട്ടുവണങ്ങിയ മുർമുവിനെ പൂജാരിമാർ സ്വീകരിച്ചാനയിച്ചു. 22 പടവുകളിലും കൈകൂപ്പിയ ശേഷം ക്ഷേത്രത്തിൽ പ്രവേശിച്ച രാഷ്ട്രപതി, ജഗന്നാഥൻ, സുഭദ്ര, ബലരാമൻ എന്നീ പ്രതിഷ്ഠകൾക്കു മുന്നിൽ പ്രാർത്ഥിച്ചു.

മുൻപ് അദ്ധ്യാപികയായി പ്രവർത്തിച്ച ഉത്കൽ ഹിന്ദി വിദ്യാലയത്തിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രാഷ്ട്രപതിയെ വരവേൽക്കാൻ കാത്തുനിന്നു. അവരോടു കുശലം പറഞ്ഞ് ഫോട്ടോയെടുത്ത ശേഷമാണു ക്ഷേത്രത്തിൽ പ്രവേശിച്ചത്.

നേരത്തേ ഭുവനേശ്വർ വിമാനത്താവളത്തിലിറങ്ങിയ രാഷ്ട്രപതിയെ ഗവർണർ ഗണേശി ലാലും മുഖ്യമന്ത്രി നവീൻ പട്നായിക്കും ചേർന്നു സ്വീകരിച്ചു. അവിടെനിന്ന് ഹെലികോപ്റ്ററിലാണു പുരിയിലേക്കു പുറപ്പെട്ടത്.