ലക്‌നൗ: സിക്കിമിൽ വാഹനാപകടത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് സംസാരിക്കവേയാണ് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. യുപി സ്വദേശികളായ നാലു സൈനികരുടെ കുടുംബത്തിനാണ് സഹായം ലഭ്യമാകുക .

വെള്ളിയാഴ്ച വടക്കൻ സിക്കിമിലെ ഗെമയിലാണ് സൈനിക ട്രക്ക് മറിഞ്ഞ് മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർ (ജെസിഒ) ഉൾപ്പെടെ 16 സൈനികർ വീരമൃത്യു വരിച്ചത് . യുപിയിലെ മുസാഫർനഗർ ജില്ല സ്വദേശി ലോകേഷ് കുമാർ, ഉന്നാവോ സ്വദേശി ശ്യാം സിങ് യാദവ്, ഇറ്റാ സ്വദേശി ഭൂപേന്ദ്ര സിങ്, ചരൺ സിങ് എന്നീ ജവാന്മാരുടെ ധീരതയ്ക്കും വീര്യത്തിനും മുഖ്യമന്ത്രി യോഗി ആദരാഞ്ജലി അർപ്പിച്ചു.

സൈനികരുടെ കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലിയും നൽകും. ഒപ്പം സ്വന്തം ജില്ലയിലെ ഒരു റോഡിനും മരിച്ച സൈനികരുടെ പേരിടും. അവരുടെ അന്ത്യകർമ്മങ്ങൾ സംസ്ഥാന ബഹുമതികളോടെ നടത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.