ചെന്നൈ: തമിഴ്‌നാട്ടിൽ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വിറ്റത് ആയിരം കോടി രൂപയുടെ മദ്യം. ഡിസംബർ 31, ജനുവരി 1 ദിവസങ്ങളിലായാണ് ഇത്രയും മദ്യവിൽപ്പന നടന്നത്. സംസ്ഥാനത്തെ 5300 ടാസ്മാക് മദ്യശാലകൾ, ബാറുകൾ, ക്ലബ്ബുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലായി ആകെ വിറ്റ മദ്യത്തിന്റെ കണക്കാണിത്.

ഇതിൽ 610 കോടിയുടെ മദ്യക്കച്ചവടവും ഡിസംബർ 31നാണ്. 2021 ഡിസംബർ 31ന് 147.69 കോടിയുടെ മദ്യം മാത്രമാണ് വിറ്റുപോയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വിൽപ്പനയാണ് ഇക്കുറിയുണ്ടായത്.

കേരളത്തിലും പുതുവത്സരത്തിൽ റെക്കോഡ് മദ്യവിൽപ്പന നടന്നിരുന്നു. 107.14 കോടി രൂപയുടെ മദ്യമാണ് ഡിസംബർ 31ന് ബെവ്‌കോ വിറ്റത്. കഴിഞ്ഞവർഷം ഇത് 95.67 കോടിയായിരുന്നു. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവർഷത്തലേന്ന് വിറ്റു.

കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന. 10.36 ലക്ഷം രൂപ. റമ്മാണ് ഏറ്റും കൂടുതൽ വിറ്റത്. സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മദ്യം ഇന്നലെ വിറ്റു. ഡിസംബറിലെ അവസാന 10 ദിവസം 686.28 കോടി രൂപയാണ് വിറ്റുവരവിലൂടെ കിട്ടിയത്. കഴിഞ്ഞവർഷം 649.32 കോടിയായിരുന്നു വിൽപ്പന.