ന്യൂഡൽഹി: സന്ദേശമയക്കുന്നതിനായുള്ള മെറ്റയുടെ ആപ്പായ വാട്‌സ്ആപ്പ് ഫെബ്രുവരിയിൽ ഇന്ത്യയിൽ നിന്ന് മാത്രമായി നിരോധിച്ചത് റെക്കോർഡ് നമ്പർ അക്കൗണ്ടുകൾ. ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്നോളജി നിയമം, 2021-ന്റെ ഭാഗമായുള്ള പ്രതിമാസ റിപ്പോർട്ടിലാണ് വാട്‌സ്ആപ്പ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.

ഫെബ്രുവരിയിൽ 45.97 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ വാട്സ്ആപ്പ് നിരോധിച്ചതായി അവരുടെ തന്നെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് അക്കൗണ്ടുകൾ ബാൻ ചെയ്തത്.

13 ലക്ഷത്തോളം അക്കൗണ്ടുകൾ ഉപയോക്താക്കളിൽ നിന്ന് റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിക്കപ്പെട്ടതായി വാട്ട്സ്ആപ്പ് അറിയിച്ചു. പ്ലാറ്റ്ഫോമിന് ?ഫെബ്രുവരി മാസത്തിൽ 2,804 പരാതികൾ ലഭിച്ചതായും ആ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 504 അക്കൗണ്ടുകൾക്കെതരെ പരിഹാര നടപടികൾ സ്വീകരിച്ചതായും കമ്പനി ചൂണ്ടിക്കാട്ടി. ജനുവരി മാസത്തിൽ 29.18 ലക്ഷം അക്കൗണ്ടുകളാണ് നിരോധിച്ചത്.

ഐടി നിയമങ്ങൾ അനുസരിച്ച്, അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എല്ലാ മാസവും ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം, അതിൽ ലഭിച്ച പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങൾ സൂചിപ്പിക്കണം.