ന്യൂഡൽഹി: കർണാടകയിൽ ബുധനാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ഇത്തവണ പിടിച്ചെടുത്തത് 375 കോടി രൂപ മൂല്യമുള്ള പണവും മദ്യവും ലഹരിമരുന്നുകളും അടക്കമുള്ളവയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ.

ഇത് 2018ലെ തിരഞ്ഞെടുപ്പ് കാലത്തുപിടിച്ചെടുത്തതിൽനിന്ന് നാലിരട്ടിയോളം വർധിച്ചതായും തിരഞ്ഞെടുപ്പ് കമ്മിഷൻ വെളിപ്പെടുത്തി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി വിതരണം ചെയ്യാനെത്തിച്ച സാരി, ഭക്ഷ്യ കിറ്റുകൾ, പ്രഷർ കുക്കറുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി മറ്റു സൗജന്യവസ്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും.

മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായതിനുശേഷം 288 കോടിയുടെ വസ്തുക്കൾ കണ്ടുകെട്ടി. 81 നിയമസഭാ മണ്ഡലങ്ങളിലാണു കൂടുതലായി പണമിടപാടുകൾ. അതിർത്തി സംസ്ഥാനങ്ങളിലടക്കം കർശന നിരീക്ഷണം നടത്തിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഏകോപനമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ മാർച്ചിൽ 83.78 കോടിയുടെ സാധനങ്ങൾ വിവിധ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിരുന്നു