ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിർവഹിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് അമിത് ഷാ. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റെ അടയാളമാണ് പുതിയ മന്ദിരമെന്ന് അമിത് ഷാ പറഞ്ഞു. മന്ദിരത്തിന്റെ പണി തീർത്തത് റെക്കോർഡ് വേഗത്തിലാണ്. അറുപതിനായിരത്തോളം ആളുകളാണ് നിർമ്മാണത്തിൽ പങ്കാളികളായത്. ഇവരെ പ്രധാനമന്ത്രി ഉദ്ഘാടനദിവസം ആദരിക്കും. അതേസമയം ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌ക്കരിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യുണൈറ്റഡ്, ആംആദ്മി അടക്കമുള്ള 19 പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിക്കും.

ഇന്ത്യ നിർമ്മിച്ച മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോൾ രാജ്യത്തിന്റെ പരാമാധികാരം വീണ്ടെടുക്കുക കൂടിയാണ് ചെയ്യുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഇതിന്റെ പ്രതീകമായി ഇന്ത്യയുടെ പരമാധികാരം ഉറപ്പിക്കാനുള്ള ചിഹ്നങ്ങൾ പാർലമെന്റിൽ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ഉദ്ഘാടനദിവസം ചോള സാമ്രാജ്യത്തിന്റെ പ്രതീകമായ ചെങ്കോൽ സ്വീകരിക്കും. ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ലോർഡ് മൗണ്ട് ബാറ്റനിൽനിന്ന് ചെങ്കോൽ സ്വീകരിച്ചുകൊണ്ടാണ് അധികാരം ഏറ്റെടുത്തത്. ഇതേ ചെങ്കോൽ പുതിയ മന്ദിരത്തിൽവച്ച് മോദി സ്വീകരിക്കും.

പിന്നീട് ലോക്സഭയിൽ സ്പീക്കറുടെ ചെയറിനടുത്ത് ഈ ചെങ്കോൽ സ്ഥാപിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുക. ചടങ്ങിലേയ്ക്ക് പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചിട്ടുണ്ടെന്നും അമിത് ഷാ പ്രതികരിച്ചു.