ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പ്രളയ ഭീതിയിലാക്കി കനത്ത മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തിൽ ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.

ഹിമാചൽ പ്രദേശിൽ ഷിംലയിൽ മിന്നൽ പ്രളയത്തിൽ മൂന്നു പേരെ കാണാതായി. നിരവധി വാഹനങ്ങളും റോഡുകളും ഒലിച്ചുപോയി. ഇവിടെ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും തുടരുകയാണ്. ജമ്മുവിൽ മഴ കനത്തതിനാൽ അമർനാഥ് യാത്ര നിർത്തിവച്ചു.

ഗുജറാത്തിൽ നിലവിൽ സൗരാഷ്ട്ര, കച്ച് മേഖലകളിൽ ശക്തമായ മഴ പെയ്യുകയാണ്. നിരവധി താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിലാണ്. മഴയുടെ പശ്ചാത്തലത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അവലോകന യോഗം ചേർന്നു. രാജ്കോട്ടിലും മറ്റ് പലയിടങ്ങളിലും പ്രളയസമാന അവസ്ഥയെ തുടർന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി. ഇവിടങ്ങളിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനും നിർദേശിച്ചു.

ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന് ഹത്‌നികുണ്ഡ് അണക്കെട്ടിൽ നിന്ന് അധിക ജലം യമുനാ നദിയിലേക്ക് ഒഴുക്കി. ഇത് യമുനയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നതിന് ഇടയാക്കി. പല താഴ്ന്ന മേഖലകളിലും വെള്ളം കയറി.

മഹാരാഷ്ട്രയിലും പ്രളയ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്താൻ മന്ത്രിതല അവലോകന യോഗത്തിൽ നിർദേശിച്ചു. താനെ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രാത്രികാല പെട്രോളിങും നടത്താൻ നിർദ്ദേശം നൽകി. ഗോവയിൽ പലയിടങ്ങളിലും മഴയെ തുടർന്ന് നിരവധി മരങ്ങൾ കടപുഴകി വീണു. അടുത്ത ദിവസങ്ങളിൽ മഴ തുടരുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.