മുംബൈ: മുംബൈയിൽ നിന്നു കോഴിക്കോട്ടേക്കു ഇന്നലെ വൈകിട്ട് പുറപ്പെടേണ്ട വിമാനം ആറു മണിക്കൂർ പിന്നിട്ടിട്ടും പുറപ്പെട്ടില്ല. ഇതോടെ കൈക്കുഞ്ഞുങ്ങളും വയോധികരുമടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. വൈകിട്ടു നാലേകാലിനു പുറപ്പെടേണ്ട എയർ ഇന്ത്യ എഐ 0581 വിമാനത്തിൽ യാത്ര ചെയ്യാനായി 150ലേറെ യാത്രക്കാരാണു വിമാനത്താവളത്തിൽ എത്തിയത്. അതിരാവിലെ അഞ്ചുമണിക്കു വിമാനത്തിൽ മുംബൈയിൽ വന്നിറങ്ങി കോഴിക്കോട്ടേക്കുള്ള കണക്ഷൻ വിമാനത്തിനായി കാത്തിരുന്നവരും വയോധികരും കുഞ്ഞുങ്ങളും യാത്രക്കാരിലുണ്ട്.

പൈലറ്റ് ഉറങ്ങിപ്പോയതുകൊണ്ടാണു വിമാനം വൈകുന്നതെന്നാണ് ആദ്യം അധികൃതർ അറിയിച്ചതെന്നു യാത്രക്കാർ പറഞ്ഞു. എന്നാൽ പിന്നീടു വിമാനത്തിന്റെ സാങ്കേതിക തകരാറാണ് സമയം വൈകുന്നതിനു കാരണമെന്നും അറിയിച്ചു. ആറു മണിക്കൂർ കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതായതോടെ യാത്രക്കാർ പരാതിയുമായി രംഗത്തെത്തി. ഇതോടെ ജീവനക്കാർ സുരക്ഷാസേനയെ വിളിച്ചതായും യാത്രക്കാർ പറഞ്ഞു.