മുംബൈ: രണ്ട് ദിവസത്തെ മഹാരാഷ്ട്ര സന്ദർശനത്തിനായി എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി ആദ്യമായി വേദി പങ്കിട്ടു. അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപി, ബിജെപിശിവസേന സഖ്യത്തിന്റെ ഭാഗമായതിനു ശേഷം ആദ്യമായാണ് അമിത് ഷാ പുണെയിൽ എത്തുന്നത്.

''ശരിയായ വേദിയിൽ വരാൻ അദ്ദേഹം വളരെയധികം സമയമെടുത്തു.'' അജിത് പവാറിനെ വേദിയിലിരുത്തി അമിത് ഷാ പറഞ്ഞു. ''ഞാനും അജിത് പവാറും ആദ്യമായാണ് ഒരുമിച്ച് വേദി പങ്കിടുന്നത്. വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ശരിയായ വ്യക്തിയാണ് അജിത് ദാദ എന്നു പറയാൻ ആഗ്രഹിക്കുന്നു. വളരെ കാലങ്ങൾക്കു ശേഷം ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. ഇപ്പോഴാണ് താങ്കൾ ശരിയായ വേദിയിലിരിക്കുന്നത്.'' അമിത് ഷാ പറഞ്ഞു.

നീണ്ട 24 വർഷത്തിനു ശേഷം അമ്മാവൻ ശരദ് പവാറിന്റെ എൻസിപിയിൽനിന്ന് വേർപിരിഞ്ഞ് അജിത് പവാറും 8 നേതാക്കളും ബിജെപിശിവസേന സഖ്യത്തിന്റെ ഭാഗമാകുകയായിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ അമിത് ഷായ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി.