ജമ്മു: നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരിൽ ഒരാളെ സൈന്യം വെടിവച്ച് കൊന്നു. മറ്റൊരാൾക്ക് വെടിയേറ്റതായും സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിൽ ഗാർഹി ബറ്റാലിയൻ ഏരിയയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം.രണ്ട് പാക്കിസ്ഥാൻ ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തുകയായിരുന്നു. വെടിയേറ്റ ഭീകരന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മു കാശ്മീരിൽ ആക്രമണത്തിന് പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദികൾ ശ്രമിക്കുന്നതായി രഹസ്യവിവരങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായിരിക്കുന്നത്. സംഭവത്തിന് പിന്നാലെ നിയന്ത്രണ രേഖയിലും സുപ്രധാന മേഖലകളിലും ശക്തമായ കാവൽ ഏർപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് തുടർച്ചയായ രണ്ടാമത് നുഴഞ്ഞുകയറ്റ ശ്രമമാണ്.

കുപ്വാരയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചത് ഞായറാഴ്ചയാണ്. നുഴഞ്ഞുകയറ്റ മുന്നറിയിപ്പിനെത്തുടർന്ന് പ്രദേശത്ത് പൊലീസും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. കൊല്ലപ്പെട്ട ഭീകരൻ പാക്കിസ്ഥാൻ സ്വദേശിയാണ്. ഇയാളിൽ നിന്ന് വിവിധ തരം തോക്കുകൾ, ആയുധങ്ങൾ 32 ബുള്ളറ്റുകൾ എന്നിവ കണ്ടെത്തിയിരുന്നു.