ഹൈദരബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിലാണ് സംഭവം. യന്ദഗനി ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലെ ഹിന്ദി അദ്ധ്യാപകൻ കെ സോമരാജാണ് അറസ്റ്റിലായത്. ഇയാൾ ഭാര്യ ഉപേക്ഷിച്ച 46 കാരനാണെന്നും ഇയാൾക്ക് രണ്ട് പെൺമക്കൾ ഉള്ളതായും പൊലീസ് പറഞ്ഞു.

പെൺകുട്ടിയോട് പ്രണയം നടിച്ച അദ്ധ്യാപകൻ നാലുമാസം മുൻപ് ഒരു സ്മാർട്ട് ഫോൺ വാങ്ങി നൽകിയിരുന്നു. അടുത്തിടെ അദ്ധ്യാപകൻ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ട് പെൺകുട്ടിയെ രണ്ടുദിവസം തന്റെ വീട്ടിൽ നിർത്തുകയുമായിരുന്നു.

അവിടെ നിന്ന് രക്ഷപ്പെട്ട് പെൺകുട്ടി വീട്ടിലേക്ക് മടങ്ങുകയും അദ്ധ്യാപകൻ പീഡിപ്പിച്ച വിവരം വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പിതാവിനൊപ്പമെത്തി പെൺകുട്ടി അദ്ധ്യാപകനെതിരെ പൊലീസിൽ പരാതി നൽകി. ഇയാൾെതിരെ പോക്സോ ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.