ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ ഇന്ത്യ ഐക്യമുന്നണി സ്ഥാനാർത്ഥിയായി പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന നിർദേശവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിലാണ് പ്രിയങ്കയുടെ പേര് മമത മുന്നോട്ടുവച്ചതെന്ന് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

എന്നാൽ, യോഗത്തിന് ശേഷം, വാരാണസിയിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് അവർ കൃത്യമായ മറുപടി നൽകിയില്ല. 'യോഗത്തിൽ ചർച്ച ചെയ്തതെല്ലാം പറയാൻ കഴിയില്ല' എന്നായിരുന്നു മറുപടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ 'ഇന്ത്യ' മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്നു മമത നിർദേശിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് നേരത്തെ പറഞ്ഞ മമത ഏവരെയും ഞെട്ടിച്ചാണു ഖർഗെയുടെ പേര് മുന്നോട്ടുവച്ചത്.

2019ൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നു. പ്രിയങ്ക മോദിയെ നേരിടണമെന്ന ആവശ്യമുന്നയിച്ച് പോസ്റ്ററുകളുൾപ്പടെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അജയ് റായിയേയാണ് കോൺഗ്രസ് അന്ന് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്.

സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് യോഗത്തിൽ ചർച്ച ചെയ്ത എല്ലാം വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. ഡിസംബർ 31-നു മുമ്പ് സീറ്റു പങ്കിടലുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കണമെന്നും മമത യോഗത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

സീറ്റ് പങ്കിടലുമായി ബന്ധപ്പെട്ട് ഡിസംബർ അവസാനത്തോടെയും സഖ്യനേതൃത്വവുമായി ബന്ധപ്പെട്ട തീരുമാനം ജനുവരി ആദ്യവുമുണ്ടായേക്കാമെന്നാണ് സൂചന.