ന്യൂഡൽഹി: ശൈത്യവും മൂടൽമഞ്ഞും തീവ്രമായതോടെ ഡൽഹിയിൽ താപനില ആറ് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ കടുത്ത മൂടൽമഞ്ഞ് ഡിസംബർ 31 വരെ തുടരുമെന്നാണ് കാലവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്. മൂടൽമഞ്ഞ് കാഴ്ചമറയ്ക്കുന്ന സാഹചര്യമായതിനാൽ 134 വിമാനങ്ങളും 22 ട്രെയിനുകളുമാണ് ഡൽഹിയിൽ വൈകിയത്. വരുംദിവസങ്ങളിൽ മൂടൽമഞ്ഞ് അതി തീവ്രമാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

വ്യാഴാഴ്ച പുലർച്ചെ 5.30-ഓടെ സഫ്ദർജങ് മേഖലയിൽ ദൃശ്യത 50 മീറ്ററായി. അതേസമയം, ഡൽഹിവിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും ദൃശ്യത 25 മീറ്ററായിരുന്നു. ദൃശ്യത പൂജ്യത്തിലേക്ക് താഴ്ന്ന പ്രദേശങ്ങളുമുണ്ട്. ഡൽഹി കൂടാതൈ ഉത്തർപ്രദേശ്, ചണ്ഡീഗഢ്, പടിഞ്ഞാറൻ രാജസ്ഥാനിലെ മേഖലകൾ എന്നിവിടങ്ങളിൽ പൂജ്യം മുതൽ 25 മീറ്റർവരെയാണ് ദൃശ്യതാനിരക്ക്.

ഡൽഹിക്ക് സമാനമായി ഉത്തർപ്രദേശിന്റെ കൂടുതൽ ഭാഗങ്ങളിലും വടക്കൻ രാജസ്ഥാനിലും മധ്യപ്രദേശിന്റെ വടക്കൻ മേഖലകളിലും മൂടൽമഞ്ഞ് തീവ്രമായേക്കാമെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. ശീതതരംഗം നിലനിൽക്കുന്നതിനാൽ താപനില ആറ് ഡിഗ്രിയിൽ തന്നെ തുടർന്നേക്കും. നിലവിലെ സാഹചര്യത്തിൽ താപനില 21 ഡിഗ്രിക്ക് മുകളിലേക്ക് കടക്കാൻ സാധ്യതയില്ല

അതിശൈത്യം തുടരുന്നതിനാൽ ഉത്തർപ്രദേശിലെ പല നഗരങ്ങളിലും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അതിനിടെ ഡൽഹിയിൽ വായുനിലവാരം മോശം അവസ്ഥയിൽത്തന്നെ തുടരുകയാണ്. ആനന്ദ് വിഹാറിൽ 464 ആണ് വായു ഗുണനിലവാര സൂചിക.