സൂറത്ത്: പുതുവർഷത്തലേന്ന് അത്താഴത്തിനിടെ ഉള്ളി അരിയുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഒപ്പംതാമസിക്കുന്നയാളെ യുവാവ് കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിൽ തുണിമിൽ തൊഴിലാളിയായ ജിയൂത്ത് രാജ്ഭാറിനെയാണ് ഒപ്പം താമസിക്കുന്ന രാജു ചൗഹാൻ കൊലപ്പെടുത്തിയത്. പുതുവത്സരദിനത്തിലായിരുന്നു സംഭവം.

ഉത്തർപ്രദേശ് സ്വദേശിയായ രാജു ചൗഹാനും രാജ്ഭാറും തുണിമില്ലിനോട് ചേർന്നുള്ള മുറിയിലാണ് താമസിച്ചിരുന്നത്. പുതുവർഷത്തലേന്ന് അത്താഴത്തിനിടെ രാജ്ഭാർ പ്രതിയോട് ഉള്ളി അരിഞ്ഞുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി രാജ്ഭാറുമായി തർക്കത്തിലേർപ്പെട്ടു. ഇതിനുപിന്നാലെയാണ് കല്ല് കൊണ്ടിടിച്ച് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട രാജ്ഭാർ 2023 ഓഗസ്റ്റിലാണ് സൂറത്തിൽ ജോലിക്കെത്തിയത്. പ്രതിയായ രാജുവിനും ഇയാളുടെ സുഹൃത്തായ ശ്രാവൺ റായിക്കും ഒപ്പമായിരുന്നു രാജ്ഭാറിന്റെ താമസം. സംഭവദിവസം ഉള്ളി അരിയാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി രാജ്ഭാറും ചൗഹാനും തമ്മിൽ തർക്കമുണ്ടായപ്പോൾ സുഹൃത്തായ ശ്രാവണും മുറിയിലുണ്ടായിരുന്നു.

ഭക്ഷണശേഷം ശ്രാവൺ തുണിമില്ലിലെ ജോലിക്ക് പോയി. ഇതിനുപിന്നാലെയാണ് പ്രതിയും രാജ്ഭാറും തമ്മിൽ വീണ്ടും തർക്കമുണ്ടായതെന്നും തുടർന്നാണ് പ്രതി രാജ്ഭാറിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

കൃത്യം നടത്തിയശേഷം തന്റെ സാധനങ്ങളെല്ലാം ബാഗിലാക്കി രാജുചൗഹാൻ മുറിയിൽനിന്ന് മുങ്ങിയിരുന്നു. ഒരു സുഹൃത്തിന്റെ ബൈക്ക് കൈക്കലാക്കിയാണ് ഇയാൾ രക്ഷപ്പെട്ടത്. തുടർന്ന് റെയിൽവേ സ്റ്റേഷനിലെത്തി ബുസ്വാളിലേക്കുള്ള ട്രെയിൻ കയറി. പ്രതി ട്രെയിനിൽ യാത്രിതിരിച്ചതായി ഇതിനിടെ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് ആർ.പി.എഫിന് വിവരം കൈമാറുകയും മഹാരാഷ്ട്രയിൽനിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.