ഗുവാഹത്തി: സ്വാതന്ത്ര്യാനന്തരം രാജ്യം ഭരിച്ചവർക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ സാധിച്ചില്ലെന്നും കഴിഞ്ഞ 10 വർഷത്തനിടെ സാഹചര്യങ്ങൾക്ക് മാറ്റംവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ഗുവാഹത്തിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാഷ്ട്രീയ കാരണങ്ങളാൽ സ്വന്തം സംസ്‌കാരത്തേക്കുറിച്ചോർത്ത് ലജ്ജിക്കുന്ന പ്രവണത സ്വാതന്ത്ര്യാനന്തരം രാജ്യംഭരിച്ചവർക്കുണ്ടായിരുന്നെന്ന് മോദി പറഞ്ഞു. അസമിൽ 11,600 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കംകുറിച്ചു. ഈ പദ്ധതികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മാത്രമല്ല, ദക്ഷിണേഷ്യയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് വഴിയൊരുക്കുമെന്നും മോദി പറഞ്ഞു.

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ അസമിൽ സമാധാനം തിരികെവന്നിട്ടുണ്ടെന്നും ഏഴായിരം പേർ ആയുധങ്ങൾ ഉപേക്ഷിച്ച് മഖ്യധാരാ ജീവിതത്തലേക്ക് മടങ്ങിവന്നിട്ടുണ്ടെന്നും മോദി പറഞ്ഞു. ഒരു പതിറ്റാണ്ടിനിടെ അസമിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും മോദി പറഞ്ഞു.