ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി യോഗി സര്‍ക്കാര്‍. എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും നടത്തിപ്പുകാരുടെയും ഉടമസ്ഥരുടെയും മാനേജര്‍മാരുടെയും പേരും വിലാസവും നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നതടക്കമുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

യുപിയിലെ ഭക്ഷണശാലകളെ സംബന്ധിച്ചുള്ള പരാതികള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചത്.

ഭക്ഷണശാലകളിലെ പാചകക്കാരും ഭക്ഷണം എടുത്തുകൊടുക്കുന്നവരും നിര്‍ബന്ധമായും മാസ്‌കും ഗ്ലൗസും ധരിക്കണം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നിര്‍ബന്ധമായും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതും നിയമങ്ങള്‍ പാലിക്കുന്നതും സംബന്ധിച്ച് സംസ്ഥാനത്തെ ഹോട്ടലുകള്‍, ധാബകള്‍, റെസ്റ്റോറന്റുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങിള്‍ സമഗ്രമായ അന്വേഷണത്തിനും പരിശോധനയ്ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.