മുംബൈ: രാജയത്തെ സൈബർ തട്ടിപ്പുകൾ പലവിധത്തിൽ പെരുകുന്നു. ഓൺലൈനിൽ 300 രൂപയുടെ ലിപ്സ്റ്റിക് ഓർഡർ ചെയ്ത വനിതാ ഡോക്ടർക്ക് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് ഒരുലക്ഷം രൂപ. നവിമുംബൈയിൽ താമസിക്കുന്ന വനിതാ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. ഡോക്ടറുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

നവംബർ രണ്ടാം തീയതിയാണ് ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റിൽ ഡോക്ടർ ലിപ്സ്റ്റിക് ഓർഡർ ചെയ്തത്. ഏതാനുംദിവസങ്ങൾക്ക് ശേഷം കൂറിയർ കമ്പനിയുടേതെന്ന പേരിൽ സാധനം ഡെലിവറി ചെയ്തതായുള്ള സന്ദേശം ലഭിച്ചു. എന്നാൽ, സാധനം കിട്ടാതെ ഡെലിവറി ചെയ്തെന്ന സന്ദേശം ലഭിച്ചതോടെ വനിതാ ഡോക്ടർ സന്ദേശത്തിലുണ്ടായിരുന്ന നമ്പറിൽ വിളിച്ചു.

കമ്പനിയുടെ കസ്റ്റമർകെയർ എക്സിക്യൂട്ടിവ് തിരികെ വിളിക്കുമെന്നായിരുന്നു മറുപടി. പിന്നാലെ കസ്റ്റമർകെയർ എക്സിക്യൂട്ടിവെന്ന പേരിൽ ഒരാൾ പരാതിക്കാരിയെ വിളിച്ചു. ഓർഡർ പിടിച്ചുവെച്ചിരിക്കുകയാണെന്നും രണ്ടുരൂപ കൂടി അടയ്ക്കണമെന്നുമായിരുന്നു ഇയാളുടെ നിർദ്ദേശം. ഇതിനായി ബാങ്ക് വിവരങ്ങൾ കൈമാറാനായി ഒരുലിങ്കും അയച്ചുനൽകി.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ മൊബൈലിൽ ഒരു ആപ്ലിക്കേഷൻ ഓട്ടോമാറ്റിക്കായി ഡൗൺലോഡായെന്നാണ് പരാതിക്കാരി പറയുന്നത്. പിന്നീട് നവംബർ 9-ാം തീയതിയാണ് ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായുള്ള സന്ദേശം ലഭിച്ചത്. ഒരുതവണ 95,000 രൂപയയും പിന്നാലെ 5000 രൂപയുമാണ് അക്കൗണ്ടിൽനിന്ന് പിൻവലിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്. വനിതാ ഡോക്ടറുടെ പരാതിയിൽ നെരൂൾ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.