ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര പൂർണമായും രാഹുൽ ഗാന്ധി കാൽനടയായി പൂർത്തിയാക്കുമെന്ന് കോൺഗ്രസ്. സുരക്ഷ ഉറപ്പാക്കുക എന്നത് സേനയുടെ ചുമതലയാണ്. സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ പാലിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

കശ്മീരിലെത്തിയ ജോഡോ യാത്രക്ക് വലിയ സുരക്ഷയാണ് സേന ഒരുക്കിയിട്ടുള്ളത്. വലിയ വടങ്ങൾ ഉപയോഗിച്ചാണ് രാഹുൽ ഗാന്ധിക്കും നേതാക്കൾക്കും സുരക്ഷ തീർത്തിട്ടുള്ളത്. സുരക്ഷാ പ്രശ്‌നങ്ങളുള്ള ചില സ്ഥലങ്ങളിലൂടെ യാത്ര കടന്നുപോകുന്നുണ്ട്. ഇവിടെ യാത്രയിൽ പങ്കെടുക്കുന്നവരെ ബസിൽ കൊണ്ടു പോകാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കനത്ത സുരക്ഷയിൽ ജമ്മു കശ്മീരിലെ സാംബയിലെ വിജയ്പൂരിൽ നിന്ന് തുടങ്ങിയ യാത്ര ഉച്ചയോടെ ജമ്മുവിൽ എത്തിച്ചേരും. ജോഡോ യാത്ര ഇന്ന് 129-ാം ദിവസത്തിലേക്ക് കടന്നു.

ജമ്മു-കശ്മീർ കോൺഗ്രസ് അധ്യക്ഷൻ വികാർ റസൂൽ വാനി, വർക്കിങ് പ്രസിഡന്റ് രാമൻ ഭല്ല, നൂറുകണക്കിന് വളന്റിയർമാർ എന്നിവർ ത്രിവർണ പതാകയുമേന്തി രാഹുൽ ഗാന്ധിക്കൊപ്പം അണിചേർന്നു. റോഡിനിരുവശവും കാത്തുനിന്ന ആളുകൾ വൻ വരവേൽപ്പാണ് നൽകിയത്.