പാറ്റ്ന: ബിഹാറിൽ രണ്ടുകിലോമീറ്ററോളം നീളത്തിലുള്ള റെയിൽപാളം മോഷ്ടിച്ച് കടത്തിയതായി റിപ്പോർട്ട്.സമസ്തിപുർ റെയിൽവേ ഡിവിഷന് കീഴിലെ പണ്ഡൗൽ സ്റ്റേഷനെയും ലോഹത് ഷുഗർ മില്ലിനെയും ബന്ധിപ്പിക്കുന്ന പാതയിലെ റെയിൽപാളമാണ് മോഷ്ടാക്കൾ പൊളിച്ചെടുത്ത് കടത്തിക്കൊണ്ടുപോയത്.

പഞ്ചസാര മിൽ അടച്ചുപൂട്ടിയതോടെ പണ്ഡൗൽ-ലോഹത് ഷുഗർ മിൽ പാതയിൽ ഏതാനും വർഷങ്ങളായി തീവണ്ടി ഗതാഗതമില്ല. ഈ പാതയിലെ രണ്ടുകിലോമീറ്ററോളം നീളത്തിലുള്ള റെയിൽപാളമാണ് കടത്തിക്കൊണ്ടുപോയത്. കോടികൾ വിലവരുന്ന റെയിൽപാളം ആക്രിക്കച്ചവടക്കാരന് വിറ്റതായാണ് റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ആർ.പി.എഫ്. ഉദ്യോഗസ്ഥരെ റെയിൽവേ സസ്‌പെൻഡ് ചെയ്തു.സംഭവത്തിൽ അന്വേഷണം നടത്താനായി വകുപ്പുതല സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തതായും സമസ്തിപുർ റെയിൽവേ ഡിവിഷൻ മാനേജർ അശോക് അഗർവാളും അറിയിച്ചു

മോഷണം നടന്നിട്ടും ആർ.പി.എഫ്. ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളെല്ലാം കണ്ടില്ലെന്ന് നടിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. ഇതേ തുടർന്നാണ് ആർപിഎഫ് ഉദ്യോഗസ്ഥരായ ശ്രീനിവാസ്, മുകേഷ് കുമാർ സിങ് എന്നിവരെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്.