ന്യൂഡൽഹി: 'സുപ്രിംകോടതി മൊബൈൽ ആപ്പ് 2.0' പുറത്തിറക്കയതായി പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. പുതിയ ഫീച്ചറുകളോടുകൂടി നിലവിലുള്ള ആപ്പിന്റെ പരിഷ്‌കരിച്ച രൂപമാണ് പുറത്തിറക്കിയിരിക്കുന്നത്. അഭിഭാഷകർക്കുപുറമെ, വിവിധ മന്ത്രാലയത്തിന് കീഴിനുള്ള നോഡൽ ഓഫിസർമാർക്കും നിയമ ഉദ്യോഗസ്ഥർക്കും ആപ്പ് ഉപയോഗിച്ച് കോടതി നടപടിക്രമങ്ങൾ തൽസമയം കാണാനും ഭാഗമാവാനും കഴിയുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

ആപ്പിലൂടെ സർക്കാർ വകുപ്പുകൾക്കും നിയമ ഉദ്യോഗസ്ഥർക്കും അവരുടെ കേസുകളെക്കുറിച്ചുള്ള എല്ലാവിവരങ്ങളും അറിയാൻ സാധിക്കും. സർക്കാർ വകുപ്പുകൾക്ക് അവരുടെ ഏതൊക്കെ കേസുകളാണ് കോടതിയിൽ കെട്ടിക്കിടക്കുന്നതെന്നും ആപ്പിലൂടെ അറിയാം. ഫയൽ ചെയ്ത കേസുകൾ, വിധി, ഹാജരാക്കിയ വിവിധ രേഖകൾ തുടങ്ങിയ വിവരങ്ങൾ നോഡൽ ഓഫിസർമാർക്ക് ആപ്പിലൂടെ ലഭിക്കും.

ആപ്പ് ഗൂഗിൽ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഐ.ഒ.എസ് ഉപഭോക്താക്കൾക്ക് ഒരാഴ്ചക്കുള്ളിൽ ആപ്പ് ലഭ്യമാവും. 2021ൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ കോടതിയിൽ എത്താതെ തന്നെ കോടതി നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി മാധ്യമപ്രവർത്തകർക്കായും സുപ്രിംകോടതി ആപ്പ് ആരംഭിച്ചിരുന്നു.

സർക്കാർ വകുപ്പുകൾക്കും നിയമ ഉദ്യോഗസ്ഥർക്കും അവരുടെ കേസുകളെക്കുറിച്ചുള്ള വിവരങ്ങളറിയാം; പരിഷ്‌കരിച്ച മൊബൈൽ ആപ്പ് പുറത്തിറക്കി സുപ്രീംകോടതി; പ്രഖ്യാപനം നിർവഹിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്