ഷില്ലോങ്:മേഘാലയ പിടിക്കാനുള്ള മമതാ ബാനർജിയുടെ സംസ്ഥാനത്തെ സന്ദർശനത്തിനിടയിൽ തൃണമൂൽ എംഎ‍ൽഎ ബിജെപിയിൽ ചേർന്നു.തൃണമൂൽ കോൺഗ്രസ് നേതാവ് എച്ച്.എം ഷാങ്പ്ലിയാങ് ഉൾപ്പടെ നാല് എംഎ‍ൽഎമാരാണ് ബിജെപിയിൽ ചേർന്നത്. തൃണമൂൽ എംഎ‍ൽഎയെ കൂടാതെ നാഷണൽ പീപ്പിൾസ് പാർട്ടി എംഎ‍ൽഎമാരായ ഫെർലിൻ സാങ്മ, ബെനഡിക്ട് മരാക്, സ്വതന്ത്ര എംഎ‍ൽഎ സാമുവൽ സാങ്മ എന്നിവരാണ് ബിജെപിയിൽ ചേക്കേറിയിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ മേഘാലയ പര്യടനം തുടരുന്നതിനിടെയാണ് തൃണമൂൽ എംഎ‍ൽഎയുടെ കൂടുമാറ്റമെന്നതും ശ്രദ്ധേയമാണ്.ഷാങ്പ്ലിയാങ്, ഫെർലിൻ സാങ്മ, ബെനഡിക്ട് മരാക് എന്നിവർ സ്പീക്കർക്ക് രാജിക്കത്ത് നൽകി ബിജെപിയിൽ അംഗത്വമെടുത്തു.അടുത്ത വർഷം മാർച്ചിലാണ് മേഘാലയയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൻ.പി.പി-ബിജെപി സഖ്യമാണ് നിലവിൽ സംസ്ഥാനത്ത് അധികാരത്തിലുള്ളത്.മിഷൻ മേഘാലയ എന്ന പേരിൽ സംസ്ഥാനത്ത് അധികാരം പിടിക്കാൻ പ്രത്യേക കർമപരിപാടിക്ക് തൃണമൂൽ രൂപം കൊടുത്തിട്ടുണ്ട്. മമതയുടെ മരുമകനും തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറിയുമായ അഭിഷേക ബാനർജിയാണ് സംസ്ഥാനത്ത് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.

അതേ സമയം ചൊവ്വാഴ്ച ഷില്ലോങ്ങിൽ തൃണമൂൽ പ്രവർത്തകരുടെ കൺവൻഷനിൽ സംസാരിച്ച മമത ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കേന്ദ്രത്തിലെ ബിജെപി സർക്കാർ മേഘാലയെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും അവഗണിക്കുകയാണെന്ന് മമത ആരോപിച്ചു. മണ്ണിന്റെ മക്കളാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ഉറപ്പാക്കാൻ മേഘാലയയിലെ ജനങ്ങളെ സഹായിക്കാൻ തന്റെ പാർട്ടി ആഗ്രഹിക്കുന്നുവെന്നും മമത വ്യക്തമാക്കി.