ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനത്തതോട യമുന നദി കരകവിഞ്ഞു. വെള്ളത്തിൽ മുങ്ങി വടക്കൻ ഡൽഹിയിലെ റോഡുകൾ. കിഴക്കൻ ഡൽഹിയിൽ നിന്ന് സെൻട്രൽ ഡൽഹിയിലേക്കും നഗരത്തിന്റെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസിലേക്കും പോകാനുള്ള പ്രധാന റൂട്ടുകളിലൊന്നായ ആർട്ടീരിയൽ റിങ് റോഡ് ഐ.ടി.ഒ, മൊണാസ്ട്രി, കശ്മീർ ഗേറ്റ് എന്നിവിടങ്ങളിൽ വെള്ളത്തിനടിയിലായി.

ഇന്നലെ രാത്രിയോടെ യമുനയിൽ ജലനിരപ്പ് 208.08 മീറ്ററായി ഉയർന്നു. 1978ൽ 207.49 മീറ്റർ രേഖപ്പെടുത്തിയതാണ് ഇതുവരെയുണ്ടായിരുന്ന റെക്കോഡ് ജലനിരപ്പ്. ഒമ്പതിനായിരത്തോളം പേരെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു. ഹരിയാനയിലെ ഹാഥ്‌നിക്കുണ്ഡ് അണക്കെട്ടിൽനിന്നും യമുനയിലേക്ക് വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

താഴ്ന്ന പ്രദേശങ്ങളിൽ നാൽപ്പതിനായിരത്തോളംപേർ താമസിക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാർപ്പിക്കാനുള്ള നീക്കം ആരംഭിച്ചു. യമുനാ നദി അപകട നിലയിലാണെന്നും ഏതു നിമിഷവും തീരത്തെ വീടുകൾ വെള്ളത്തിനടിയിലാകുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. ജനങ്ങളുടെ ജീവൻ അപകടത്തിലായേക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാലാണ് വീടുകളൊഴിയാൻ അഭ്യർത്ഥിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.