തിരുവനന്തപുരം: കോവളം മുക്കോല പാതയിൽ പോറോട് പാലത്തിന് സമീപം ബൈക്കിടിച്ച് നാലു വയസുകാരൻ മരിച്ചത് റേസിങ്ങിനിടെയെന്ന് സ്ഥീരീകരണം.സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് ആഷിക്കിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിനിടയാക്കിയ ബൈക്ക് കഴിഞ്ഞ ദിവസം കോവളം പൊലീസ് കരമനയിലെ ഒരു വർക്ക്ഷോപ്പിൽ നിന്നു കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.

കഴിഞ്ഞ 30ന് രാത്രിയാണ് കോവളം ആഴാകുളം പെരുമരം എംഎ വിഹാറിൽ ഷൺമുഖ സുന്ദരം-അഞ്ജു ദമ്പതികളുടെ ഇളയ മകൻ നാല് വയസ്സുകാരൻ യുവാൻ മരിച്ചത്. ഭക്ഷണവും കളിപ്പാട്ടവും വാങ്ങാൻ മാതാവിനൊപ്പം പോയി മടങ്ങുമ്പോൾ പോറോട് ഭാഗത്തെ ഇരുട്ട് നിറഞ്ഞ പാത മുറിച്ച് കടക്കുമ്പോഴായിരുന്നു യുവാനെ മുഹമ്മദ് ആഷിക് ബൈക്കിടിച്ച് വീഴ്‌ത്തിയത്.അപകടത്തിൽ കുട്ടിയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതാണ് മരണ കാരണം.

നിർത്താതെ പോയ ബൈക്കിനായി പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.ഇടിച്ചിട്ട ബൈക്കിന്റേതെന്ന് കരുതുന്ന ചില ഭാഗങ്ങൾ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.ഇതിൽ നിന്ന് വാഹനം ആഡംബര ബൈക്ക് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതാണ് നിർണ്ണായകമായത്.പിന്നാലെ സിസി ടിവിയും ബൈക്ക് ഷോറൂമുകളും സർവീസ് സെന്ററുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കരമനയിലെ വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് കസ്റ്റഡിയിൽ എടുത്തത്.

തുടർന്ന് ശനിയാഴ്‌ച്ച ആഷിഖിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.പേടി കാരണമാണ് പൊലീസിൽ കീഴടങ്ങാത്തതെന്ന് മുഹമ്മദ് പറഞ്ഞതായി കോവളം എസ്എച്ച് ഒ എസ്.ബിജോയ് പറഞ്ഞു.പ്രദേശത്ത് സ്ഥിരമായി റേസിങ് നടത്തുന്ന വ്യക്തിയാണ് ആഷിക്കെന്നും പൊലീസ് വിശദീകരിച്ചു.യുവാവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.തുടർന്ന് അപകടം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.